മുംബൈ: യുഎപിഎ വകുപ്പ് ചുമത്തി അറസ്‌റ്റ് ചെയ്യുന്നവരുടെ മൗലികാവകാശങ്ങൾ ലഘിക്കുന്ന വകുപ്പുകൾക്ക് എതിരെ മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ ഹരജിയുമായി ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമി.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സ്‌റ്റാൻ സ്വാമി ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം നിഷേധിക്കുന്നതിന് കാരണമായ 43 ഡി (5)വകുപ്പ് ചോദ്യം ചെയ്‌ത് വീണ്ടും ഹരജി സമര്‍പ്പിച്ചത്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയരായവരെ നിരപരാധികളായി കാണണമെന്നാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്‌ഥയുടെ അടിത്തറയെന്നും എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങള്‍ അത് പാലിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക സംഘടനകളെ നിരോധിത സംഘടനകളുടെ മറയായി മുദ്രകുത്തുന്ന യുഎപിഎ വകുപ്പുകളെയും സ്‌റ്റാൻ സ്വാമി ചോദ്യം ചെയ്‌തു. ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് കോടതി നാളത്തേക്ക് (ചൊവ്വാഴ്‌ച) മാറ്റിയിരിക്കുകയാണ്. അതുവരെ സ്‌റ്റാൻ സ്വാമി ചികിൽസയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരും. നിലവില്‍ മുംബൈ ഹോളിഫാമിലി ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് 84കാരനായ സ്‌റ്റാൻ സ്വാമിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
Most Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ