കൊച്ചി: അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഐക്യരാഷ്‌ട്രസഭയുടെ സുസ്‌ഥിര വികസന ലക്ഷ്യത്തിന്റെ പ്രചരണാര്‍ഥവും കന്യാകുമാരി മുതല്‍ ലഡാക്ക് വരെ രണ്ട് മലയാളി യുവാക്കള്‍ നടത്തുന്ന കാല്‍നടയാത്ര എറണാകുളം മറൈന്‍ ഡ്രൈവിലെ ക്യൂന്‍സ് വാക്ക് വേയില്‍ ഫ്‌ളാഗ്ഓഫ് ചെയ്‌തു.
ഏരിയല്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ ഡയറക്‌ടറും ഐക്യരാഷ്‌ട്ര സംഘടന പ്രതിനിധിയുമായ കമല്‍ മുഹമ്മദ്, ഏരിയല്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ സ്‌പോഴ്‌സ് അംബാസിഡറും, ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യനുമായ ലിബാസ് പി ബാബ എന്നിവര്‍ ചേര്‍ന്നാണ് ഫ്‌ളാഗ്ഓഫ് ചെയ്‌തത്.
അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗമായ 19 വയസുള്ള അഹമ്മദ് ഹാഷിറും, 21 വയസുള്ള സുഹൃത്ത് വി ദിലീഷുമാണ് 180 ദിവസം കൊണ്ട് 4,000 കിലോമീറ്റര്‍ കാല്‍നടയായി ലഡാക്കില്‍ യാത്ര അവസാനിപ്പിക്കുക. കഴിഞ്ഞവര്‍ഷം കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര കോവിഡ് മൂലം തടസപ്പെട്ടിരുന്നു. ശനിയാഴ്‌ച (13 മാർച്ച് 2021) ചേര്‍ത്തലയില്‍ നിന്നുമാണ് യാത്ര പുനരാരംഭിച്ചത്.
ക്യൂന്‍സ് വാക്ക് വേയില്‍ എത്തിയ ഇവരെ സാന്റാ മോണിക്ക ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടറും ബുക്ക് ഓഫ് റെഫ്യൂജീസ് രചയിതാവുമായ ടെന്നി തോമസ് വട്ടക്കുന്നേല്‍, ഏരിയല്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍, മോഹന്‍ജി ഫൗണ്ടേഷന്‍, ഫോര്‍ എഎം ക്ളബ് ഫൗണ്ടേഷന്‍, അള്‍ട്രൂയിസ്‌റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യ, അമ്മു കെയര്‍, ആക്‌ട് ഫൗണ്ടേഷന്‍, വേള്‍ഡ് കോണ്‍സിയസ്‌നെസ് അലൈന്‍സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ കേക്ക് മുറിച്ച് സ്വീകരണം ഒരുക്കി. കൂടാതെ ബൈക്ക് ആന്റ് ബുള്ളറ്റ് ലേഡി റൈഡേഴ്‌സ് വനിതാ ക്ളബ് അംഗങ്ങള്‍ യാത്രക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് ബുള്ളറ്റ് റൈഡും നടത്തി.
ഓരോ വര്‍ഷവും കോടിക്കണക്കിന് ജനങ്ങളാണ് അഭയാര്‍ഥികളായി പലായനം ചെയ്യപ്പെടുന്നത്. 200 കോടി കിലോമീറ്ററാണ് ഓരോ വര്‍ഷവും ഇവര്‍ താണ്ടുന്നത്. ‘നോ മോര്‍ ഡിസ്‌പ്‌ളെസ്‌മെന്റ്’, ‘നോ മോര്‍ വാര്‍’, ‘നോ മോര്‍ ഹങ്കര്‍’ എന്ന മുദ്രാവാക്യവുമായി കാല്‍നട യാത്ര നടത്തുന്ന യുവാക്കള്‍ തമിഴ്‌നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്‌ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഛത്തീസ്‌ഗഢ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിലൂടെ 180 ദിവസം കാല്‍നടയായി സഞ്ചരിച്ചാണ് ലഡാക്കിലെത്തുക.
Read also: ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ; രാത്രിയിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്