തിരുവനന്തപുരം: കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുന്‍ ഉന്നതാധികാര സമിതി അംഗം എംപി ജോസഫ്. സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും ജോസ് കെ മാണിയെ ഇടതുപാളയത്തില്‍ എത്തിച്ച സിപിഎം കേരളാ കോണ്‍ഗ്രസിനെയും കെഎം മാണിയെയും അപമാനിക്കുകയാണെന്നും ജോസഫ് ആരോപിച്ചു.
ജോസ് കെ മാണിയെ കോട്ടയത്ത് വളരാന്‍ സിപിഎം സമ്മതിക്കുകയില്ലെന്നത് വസ്‌തുതയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ പാലായില്‍ നിര്‍ത്തി അവര്‍ പിന്നില്‍ നിന്ന് കുത്തി. അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ?; എംപി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;
അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയിൽ തുടരണമോ?
കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ യശ്ശശരീരനായ കെഎം മാണി അഴിമതിക്കാരൻ ആണെന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതോടു കൂടി സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.
കേരള കോൺഗ്രസ് പ്രവർത്തകരും യുഡിഫിലെ ഓരോ പ്രവർത്തകരും ഞെട്ടലോടെ ആണ് ഇത് കേട്ടറിഞ്ഞത്. വെറും വോട്ടു രാഷ്‌ട്രീയത്തിന് വേണ്ടി മോഹനവാഗ്‌ദാനങ്ങൾ നൽകി ശ്രീ. ജോസ് കെ മാണിയെ ഇടതുപാളയത്തിൽ എത്തിച്ച സിപിഎം നേതാക്കൻമാർ കേരളാ കോൺഗ്രസിനെയും ശ്രീ. കെഎം മാണിയെയും അപമാനിക്കുകയാണ്.
കമ്മ്യൂണിസ്‌റ്റ് പാർട്ടിക്കാർക്കു കെഎം മാണിയോടും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനോടും, പ്രത്യേകിച്ച് ശ്രീ. ജോസ് കെ മാണിയോടും ഉള്ളിൽ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാൻ പറ്റൂ. എന്നുമാത്രമല്ല, ഒരു കാരണവശാലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെയോ ശ്രീ. ജോസ് കെ മാണിയെയോ കേരളത്തിൽ, പ്രത്യേകിച്ച് കോട്ടയത്ത് വളരാൻ സിപിഎം സമ്മതിക്കുകയില്ല എന്നത് ഒരു വസ്‌തുതയാണ്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യാ സഹോദരനായ ശ്രീ ജോസ് കെ മാണിയെ പാലായിൽ നിർത്തി അവർ പിന്നിൽ നിന്ന് കുത്തി.
ആയതിനാൽ ശ്രീ ജോസ് കെ മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മൺമറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയായ കെണിയിൽ നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേർന്ന് മാണി സാറിന്റെ പൈതൃകം കാത്തു സൂക്ഷിക്കണം.
Most Read: ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്‌പിരിറ്റ് വെട്ടിപ്പ്; പ്രത്യേക സംഘം അന്വേഷിക്കും