കാസർഗോഡ്: ജില്ലയിലെ അതിർത്തികളിൽ പരിശോധന ശക്‌തമാക്കി കർണാടക. തലപ്പാടി, പാണത്തൂർ, പഞ്ചിക്കൽ, ജാൽസൂർ അതിർത്തികളിലാണ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർശന പരിശോധന ഏർപ്പെടുത്തിയത്. പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിലാണ് പരിശോധന കർശനമാക്കിയത്. തലപ്പാടി അതിർത്തിയിൽ കർണാടക ആരോഗ്യവകുപ്പ് ആർടിപിസിആർ പരിശോധനാ കേന്ദ്രവും തുറന്നിട്ടുണ്ട്.
അതിർത്തികളിൽ കർണാടക സർക്കാർ കൂടുതൽ ബാരിക്കേഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കേരളത്തിൽ നിന്നും കടത്തിവിടുകയുള്ളുവെന്നാണ് കർണാടക പോലീസ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ മുതലാണ് പരിശോധനകൾ കർശനമാക്കിയത്. കർണാടകയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർഥികൾ 16 ദിവസത്തിലൊരിക്കൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി.
അതേസമയം, പാണത്തൂർ ചെമ്പേരി അതിർത്തി അടച്ചു. ഇവിടെ ബോർഡ് സ്‌ഥാപിച്ചിട്ടുണ്ട്. ഇന്നലെ സർടിഫിക്കറ്റില്ലാത്ത ദീർഘദൂര യാത്രക്കാരെ ഇവിടെ തടഞ്ഞിരുന്നു. കേരള അതിർത്തിയോട് ചേർന്നുള്ള പാലത്തിന് സമീപം കർണാടക ബാരിക്കേഡ് സ്‌ഥാപിച്ചിട്ടുണ്ട്. ഇവിടെ കർണാടകയിലെ തഹസിൽദാറും ആരോഗ്യപ്രവർത്തകരും ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ, ചെമ്പേരിയിൽ നിന്ന് കർണാടക മദ്യം വാങ്ങാൻ ആളുകളെ കടത്തിവിടുന്നുണ്ട്.
Most Read: മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ