കൊച്ചി: ഓണകിറ്റിലെ ഏലയ്‌ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്‌ളൈകോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്‌നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്‌ക്ക വിതരണത്തിൽ ഉണ്ടായിട്ടില്ലെന്നും സപ്‌ളൈകോ എംഡി അലി അസ്‌കർ പാഷ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ വിതരണത്തിന് തയ്യാറാക്കിയ 85 ലക്ഷം ഓണക്കിറ്റിലെ ഏലയ്‌ക്കയ്‌ക്ക് ഗുണനിലവാരമില്ലെന്നും ഇവ കൂടിയ വിലയ്‌ക്കാണ് വാങ്ങിയതെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ഈ ആരോപണം തള്ളുകയാണ് സപ്‌ളൈകോ. കിറ്റ് ഒന്നിൽ 20 ഗ്രാം വീതം 85 ലക്ഷം പാക്കറ്റ് ഏലയ്‌ക്കാ വാങ്ങാനാണ് സർക്കാർ തീരുമാനിച്ചത്.
ആദ്യ 5 ലക്ഷം ഏലയ്‌ക്ക പാക്കറ്റുകൾ ലോക്കൽ മാർക്കറ്റിൽ നിന്ന് വാങ്ങി. ബാക്കി വരുന്നവയ്‌ക്ക് ടെണ്ടർ വിളിച്ചാണെടുത്തത്. ഇടുക്കിയിലെ പട്ടം കോളനി സൊസൈറ്റി, കോഴിക്കോട് ഉണ്ണികുളം സൊസൈറ്റി പീരുമേടുള്ള ഹോച്ച് ലാന്റ്, തൃശൂരിലെ റോയൽ റിച്ച് കമ്പനികളാണ് ടെണ്ടർ വിജയിച്ചത്. ഈ കമ്പനികൾക്കാണ് ഏലം വിതരണത്തിന് അനുവാദം നൽകിയത്.
ടെണ്ടറിൽ നിർദ്ദേശിച്ചത് പ്രകാരമുള്ള 6.5 മിമി ഗുണനിലവാരം ഏലയ്‌ക്കയ്‌ക്ക് ഉണ്ടായിരുന്നതായും പരിശോധനയിൽ എവിടെയും ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയിട്ടില്ലെന്നും സപ്‌ളൈകോ എംഡി വിശദീകരിക്കുന്നു. ടെണ്ടർ വിജയിച്ച ചില കമ്പനികൾ ഏലയ്‌ക്ക പാക്കിംഗ് നടത്തിയത് തമിഴ്‌നാട്ടിലാണ്. എന്നാൽ അതിന് ശേഷമാണ് ഗുണനിലവാരം പരിശോധിച്ചത് എന്നതിനാൽ തിരിമറിയ്‌ക്ക് സാധ്യതയില്ല.
ടെണ്ടറിൽ പങ്കെടുത്ത കമ്പനികൾക്ക് നൽകാൻ കഴിയാതെ വന്ന പതിനഞ്ചര ലക്ഷം പാക്കറ്റ് ഏലം വാങ്ങിയത് കൺസ്യൂമർ ഫെഡ്, റെയ്ഡ്കോ എന്നിവിടങ്ങളിലുമാണെന്ന്, ഈ സഹാചര്യത്തിൽ ഇടനിലക്കാരുടെ ഇടപെടലിന് യാതൊരു സാധ്യതയുമുണ്ടായിട്ടില്ലെന്നും സപ്‌ളൈകോ വിശദീകിരിക്കുന്നു.
Malabar News: മലപ്പുറത്ത് 15കാരനെ കാണാതായിട്ട് ഒരാഴ്‌ച; ദുരൂഹത ഉറപ്പിച്ച് പോലീസ്