തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. സംസ്‌ഥാന സർക്കാരിന്റെയും കേസിലുൾപ്പെട്ട ആറ് ഇടത് നേതാക്കളുടെയും അപ്പീൽ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനം എടുത്തേക്കും. കേസ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരള സർക്കാർ. കെഎം മാണിയെ അഴിമതിക്കാരൻ എന്ന് പരാമർശിച്ച് വിവാദത്തിലായ മുതിർന്ന അഭിഭാഷകൻ രഞ്‌ജിത് കുമാർ തന്നെയാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്.
സംസ്‌ഥാന സര്‍ക്കാരിന്റെയും ആറ് നേതാക്കളുടെയും അപ്പീലില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ തവണ സുപ്രീം കോടതിയിൽ നിന്നുണ്ടായത്. എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചിരുന്നു. കേസില്‍ നോട്ടീസ് അയക്കാനും കോടതി തയ്യാറായില്ല.
ഇന്ന് സുപ്രീം കോടതി അപ്പീൽ വീണ്ടും പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദമുഖങ്ങള്‍ ശക്‌തമായി അവതരിപ്പിക്കാന്‍ തന്നെയാണ് സംസ്‌ഥാന സര്‍ക്കാരിന്റെ തീരുമാനം. എംഎല്‍എമാര്‍ക്ക് നിയമസഭക്കുള്ളില്‍ പ്രതിഷേധിക്കാന്‍ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന വാദം മുന്നോട്ടുവെക്കും. കേസെടുക്കണമെങ്കില്‍ സ്‌പീക്കറുടെ അനുമതി അനിവാര്യമാണെന്നും, സഭയുടെ സവിശേഷാധികാരം നിലനിര്‍ത്താന്‍ കൂടിയാണ് കേസ് പിന്‍വലിക്കാനുള്ള തീരുമാനമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത് കുമാര്‍ വാദിക്കും. പിൻവലിക്കൽ തീരുമാനത്തെ ശക്‌തമായി എതിർത്തുകൊണ്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുണ്ട്.
Also Read: മരംമുറി; കർഷകർക്ക് ആശങ്ക വേണ്ട; വനംവകുപ്പ് നീക്കത്തിൽ എതിർപ്പുമായി റോഷി അഗസ്‌റ്റിൻ