തിരുവനന്തപുരം: വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ മരംമുറിച്ച കർഷകർക്കെതിരെ കേസെടുക്കണമെന്ന വനംവകുപ്പിന്റെ ഉത്തരവ് തള്ളി മന്ത്രി റോഷി അഗസ്‌റ്റിൻ. കർഷകർക്കെതിരെ കേസെടുക്കണമെന്ന നിലപാട് സർക്കാരിനില്ലെന്ന് മന്ത്രിപറഞ്ഞു.
അനുമതിയോടെ മരം മുറിച്ചവർക്കെതിരെയും കേസെടുക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്. അധികൃതരുടെ ഉത്തരവ് പ്രകാരം ഇടുക്കിയിൽ മാത്രം അഞ്ഞൂറിലധികം കർഷകർക്കെതിരെ കേസെടുക്കേണ്ടി വരും. വിവാദ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ അനുമതിയോടെ രാജകീയ മരങ്ങൾ മുറിച്ചവരും ഈ പട്ടികയിലുണ്ട്. മരംകൊള്ളക്ക് ചുക്കാൻ പിടിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കാതെ പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരംമുറിച്ച കർഷകരെ പ്രതിയാക്കുന്ന ഉത്തരവിനെതിരെ ജില്ലയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്.
സർക്കാരിന്റെ നഷ്‌ടം നികത്താൻ അനുമതിയോടെ മരം മുറിച്ചവർക്കെതിരെ കേസെടുക്കാൻ ഫോറസ്‌റ്റ് ഓഫിസർമാർക്ക് മേൽ വനംവകുപ്പ് അധികൃതരുടെ സമ്മർദ്ദം ശക്‌തമാണ്. കീഴുദ്യോഗസ്‌ഥരുടെ മേൽ വനംവകുപ്പ് സമ്മർദ്ദം ചെലുത്തുന്നത് പ്രതിഷേധാർഹമാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് നീക്കത്തിൽ എതിർപ്പുമായി മന്ത്രി റോഷി അഗസ്‌റ്റിൻ രംഗത്തെത്തിയത്.
Also Read: തലസ്‌ഥാന വികസനം സംസ്‌ഥാനത്തിന് തന്നെ മാതൃകയാവണം; മന്ത്രി പിഎ മുഹമ്മദ് റിയാസ്