കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നാളെ നടക്കും. തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക.
അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തിരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ തിരഞ്ഞെടുപ്പും ഉച്ചക്ക് 2ന് ഉപാധ്യക്ഷ തിരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ 30ന് രാവിലെ 11 മണിക്ക് തിരഞ്ഞെടുക്കും. ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചക്ക് 2ന് നടക്കും.
ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്‌ഞ ചെയ്യിക്കേണ്ടത് അതാത് സ്‌ഥാപനങ്ങളിലെ വരണാധികാരികളാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരി മുമ്പാകെ സത്യപ്രതിജ്‌ഞ എടുക്കണം. ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്‌ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്‌ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും.
ഗ്രാമ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്‌ഞ നടപടികള്‍ ആരംഭിക്കുക. ചടങ്ങുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടം അതാത് ജില്ലാ കളക്‌ടര്‍മാര്‍ക്കായിരിക്കും.
സത്യപ്രതിജ്‌ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്‌ഞ ചെയ്‌ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരേണ്ടതാണ്. സത്യപ്രതിജ്‌ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം.
Read also: തിരിച്ചടി നൽകാൻ ജോസ് പക്ഷം; പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കാൻ നീക്കം