തൊടുപുഴ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് സർക്കാർ. നിലവിൽ ഉള്ള അണക്കെട്ട് ബലമുള്ളതാണെന്നും, അതിന്റെ സംഭരണശേഷി 142 അടിയിൽ നിന്നും 152 അടിയായി ഉയർത്തണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. അതേസമയം തന്നെ ജലനിരപ്പ് ഉയർത്തുന്നതിന് വേണ്ടി ബേബി ഡാം നിർമിക്കാനുള്ള തുക തമിഴ്‌നാട് ഇതിനോടകം തന്നെ വകയിരുത്തിയിട്ടുണ്ട്.
എന്നാൽ ബേബി ഡാമിന്റെ നിർമാണത്തിൽ കേരളം തടസങ്ങൾ സൃഷ്‌ടിക്കുകയാണെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ നിർമാണത്തിന് രണ്ട് സംസ്‌ഥാനങ്ങളുടെയും യോജിച്ചുള്ള തീരുമാനം ആവശ്യമാണെന്ന് കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ കോടതിയുടെ ഈ നിർദേശം കേരളം ലംഘിക്കുന്നതായും ഉദ്യോഗസ്‌ഥർ കൂട്ടിച്ചേർത്തു.
ഡാം നിർമാണത്തിനായി അനുമതി ആവശ്യപ്പെട്ട് കേരളം ഇതിനോടകം തന്നെ നിരവധി തവണ കത്തയച്ചെങ്കിലും തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. അതേസമയം തന്നെ മുല്ലപ്പെരിയാറിന്റെ ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. സമിതി ചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിൽ 5 അംഗ സമിതിയാണ് പരിശോധന നടത്തുക.
Read also : നിങ്ങളുടെ രാഷ്‌ട്രീയം നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ല; യോഗിക്കെതിരെ അലഹബാദ് ഹൈക്കോടതി