തിരുവനന്തപുരം: സംസ്‌ഥാനത്ത് താപനില നിലവിലെ രീതിയിൽ തന്നെ തുടർന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസം തുടർച്ചയായി സംസ്‌ഥാനത്തെ പത്തിലധികം പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ കാലാവസ്‌ഥ ഉയരുമെന്നാണ് മുന്നറിയിപ്പ്.
ചൂട് കൂടുതൽ അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില തുടർന്നേക്കും. തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസിലെത്തും. മറ്റു വടക്കൻ ജില്ലകളിൽ നിലവിലെ സാഹചര്യം തുടരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ, ജില്ലകളിൽ 37 ഡിഗ്രിവരെ താപനില ഉയരും. സാധാരണ നിലയിൽ രണ്ടു മുതൽ നാല് ഡിഗ്രി വരെ താപനില കൂടുതലാണ് മിക്ക ജില്ലകളിലും.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് വേനൽമഴ കുറഞ്ഞതാണ് ചൂട് കൂടാൻ കാരണമായത്. മാർച്ച് മാസം മുതൽ ലഭിക്കേണ്ട വേനൽ മഴയിൽ 42 ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതിനിടെ, 20, 21 തീയതികളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത ഉണ്ടെന്നും പ്രവചനമുണ്ട്.
അതേസമയം, രാജ്യത്തെ ഒമ്പത് സംസ്‌ഥാനങ്ങളിൽ കാലാവസ്‌ഥാ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്‌ചിമ ബംഗാൾ, ബീഹാർ, ആന്ധ്രാപ്രദേശ്, സിക്കിം, ജാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. ചൂട് 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: മുകുൾ റോയ് എവിടെ? പിതാവിനെ കാണാനില്ലെന്ന പരാതിയുമായി മകൻ