ന്യൂഡെൽഹി: ബിജെപിയെ നേരിടാൻ കോൺഗ്രസിനെ നവീകരിക്കുകയാണ് ലക്ഷ്യമെന്നും അതിനായാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പെന്നും അല്ലാതെ പരസ്‌പരമുള്ള മൽസരമില്ലെന്നും ശശി തരൂർ.
മല്ലികാര്‍ജുന്‍ ഖർഗെയോട് ആശയപരമായി ഒരു വേർതിരിവുമില്ലെന്നും അദ്ദേഹത്തോട് ബഹുമാനമാണെന്നും ശശി തരൂർ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥികളായി മല്ലികാര്‍ജുന്‍ ഖർഗെയും ശശി തരൂരുമാണ് രംഗത്തുള്ളത്.
രണ്ട് തിരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ടുവെന്നും ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഫലപ്രദമായി അണിനിരക്കുന്ന നവോൻമേഷമുള്ള കോൺഗ്രസ് പാർട്ടിയെയാണ് ആവശ്യമെന്നും ശശി തരൂർ പറഞ്ഞു. സമവായ സ്‌ഥാനാർഥി ആകുന്നതാണ് നല്ലതെന്ന് തരൂരിനോട് മല്ലികാര്‍ജുന്‍ ഖർഗെ ഉപദേശിച്ചതിന് പിന്നാലെയാണ് പരാമർശം. ഖാർഗെയോട് ബഹുമാനമുണ്ടെന്നും സ്‌ഥാനാർഥികൾ തമ്മിലുള്ള പൊതു സംവാദത്തിന് തയ്യാറാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
‘കോൺഗ്രസിലെ നാമെല്ലാവരും പരസ്‌പരം എതിർക്കുന്നതിന് പകരം ബിജെപിയെ നേരിടാൻ ആഗ്രഹിക്കുന്നു. മല്ലികാര്‍ജുന്‍ ഖാർഗെയോട് ഞാൻ യോജിക്കുന്നു. തിരഞ്ഞെടുപ്പിൽ ഞങ്ങൾക്കിടയിൽ പ്രത്യയ ശാസ്‌ത്രപരമായ വ്യത്യാസമില്ല. ഒക്‌ടോബർ 17ന് വോട്ട് ചെയ്യുന്ന ഞങ്ങളുടെ സഹപ്രവർത്തകർക്ക് അത് എങ്ങനെ ഏറ്റവും ഫലപ്രദമായി ചെയ്യാമെന്നതിലാണ് ഇപ്പോഴുള്ള ശ്രദ്ധ‘ ശശി തരൂർ കുറിച്ചു.
തിരഞ്ഞെടുപ്പിലെ നാമ നിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 8 ആണ്. 17നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്‌ടോബർ 19ന് നടക്കും.
Delhi Politics: ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ