മലപ്പുറം: മുസ്‌ലിം ലീഗ് പ്രവർത്തകർ വർഗീയ പ്രചാരണം നടത്തുവെന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം. മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്ത് 13ആം വാർഡിൽ മൽസരിക്കുന്ന എൽഡിഎഫ് സ്‌ഥാനാർഥി അറുമുഖനെതിരെ ലീഗ് പ്രവർത്തകർ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്നാണ് സിപിഐഎം ആരോപിക്കുന്നത്.
മതവികാരമുണർത്തുന്ന പ്രചാരണം നടത്തി എന്നാരോപിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകൻ കരുവാരക്കുണ്ട് ക്യാമ്പിൻകുന്ന് സ്വദേശി ഹൈദ്രൂസിനെ സിപിഐഎം പ്രവർത്തകർ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചിരുന്നു. അറുമുഖനെതിരെ ഹൈദ്രൂസ് വീടും തോറും നടന്ന് വർഗീയ പ്രചാരണം നടത്തിയെന്നാണ് സിപിഐഎം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈദ്രൂസിന് നേരത്തെ സിപിഐഎം താക്കീത് നൽകിയിരുന്നതാണ്. എന്നിട്ടും പ്രചാരണം തുടർന്നതിനാലാണ് ഇയാളെ തടഞ്ഞുവെച്ചത്.
Also Read: വര്‍ഷങ്ങളായി കടലാക്രമണ ഭീഷണിയില്‍; വോട്ട് ബഹിഷ്‌കരിക്കാൻ ഒരുങ്ങി ശാന്തിനഗര്‍ കോളനി നിവാസികള്‍
എന്നാൽ, ഇത്തരത്തിലുള്ള പ്രചാരണം പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. ഹൈദ്രൂസ് പാർട്ടി അനുഭാവി മാത്രമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ഇയാളെ മാറ്റി നിർത്തുമെന്നും പ്രാദേശിക ലീഗ് നേതൃത്വം വ്യക്‌തമാക്കി.
13ആം വാർഡിൽ മൽസരിക്കുന്ന എൽഡിഎഫ് സ്‌ഥാനാർഥി അറുമുഖൻ മുസ്‌ലിം പള്ളി പണിയാൻ സ്‌ഥലം വിട്ടുനൽകിയ വ്യക്‌തിയാണെന്ന് സിപിഐഎം പറയുന്നു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ ഇത്തവണയും വിജയം കൈവരിക്കുമെന്നാണ് അറുമുഖന്റെ പ്രതീക്ഷ.