കൊച്ചി: അശാസ്‌ത്രീയ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്‌ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനം അറിഞ്ഞ ശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദ്ദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ളവരാണ് ഹരജി നൽകിയത്.
അതേസമയം, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. ഈ മാസം ഒൻപതാം തീയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും. പ്രശ്‌നത്തിന് പരിഹാരം കാണാൻ സർക്കാരിന് ആവശ്യത്തിന് സമയം നൽകി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പാക്കേജ് അശാസ്‌ത്രീയമാണെന്നും സമിതി സംസ്‌ഥാന അധ്യക്ഷൻ നസറുദ്ദീൻ പറഞ്ഞു.
ടിപിആർ അടിസ്‌ഥാനമാക്കിയുള്ള ലോക്ക്ഡൗൺ നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദ്ദേശങ്ങൾ വിദഗ്‌ധ സമിതി ഇന്ന് സമർപ്പിക്കും. നാളെ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
നിലവിലെ രീതി മാറ്റി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദ്ദേശം. വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കാനും ശുപാർശയുണ്ടാകും.
Read Also: വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; ജമ്മുവില്‍ സുരക്ഷ ശക്‌തമാക്കി