ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ് വിറ്റഴിച്ചത് 62 ദശലക്ഷം ഡോളറിന് (450 കോടി രൂപ). 6,300 ലിറ്റർ പെയിന്റ് ഉപയോഗിച്ച് വരച്ച പെയിന്റിംഗ് ദുബായിലാണ് ലേലത്തിൽ പോയത്. ബ്രിട്ടീഷ് ആർട്ടിസ്‌റ്റ് സച്ച ജാഫ്രിയാണ് ഈ പെയിന്റിംഗിന്റെ സൃഷ്‌ടാവ്.
‘ദി ജേർണി ഓഫ് ഹ്യുമാനി’ എന്ന പേരിലാണ് വിസ്‍മയിപ്പിക്കുന്ന കലാസൃഷ്‌ടി അദ്ദേഹം ഒരുക്കിയത്. ഏറ്റവും വലിയ ക്യാൻവാസിൽ തീർത്തിരിക്കുന്ന പെയിന്റിംഗ് എന്ന ഗിന്നസ് റെക്കോർഡ് ഇത് കരസ്‌ഥമാക്കിയിരുന്നു. ഇതുവരെ ലേലം ചെയ്‌ത ഏറ്റവും ചെലവേറിയ കലാസൃഷ്‌ടികളിൽ ഒന്നാണിത്.
ക്രിപ്റ്റോ കറൻസി ബിസിനസുകാരനായ ഫ്രഞ്ച് പൗരൻ ആൻഡ്രെ അബ്‌ദോൺ ആണ് റെക്കോർഡ് വിലയിൽ പെയിന്റിംഗ് വാങ്ങിയത്. കോവിഡ് പ്രതിസന്ധികൾക്കിടെ ഏഴ് മാസത്തിലേറെ സമയമെടുത്താണ് സച്ച പെയിന്റിംഗ് വരച്ചു തീർത്തത്.
17,000 ചതുരശ്രയടി വിസ്‌തീർണ്ണമുള്ള ചിത്രത്തിന് നാല് ചെറിയ ബാസ്‌കറ്റ് ബോൾ കോർട്ടുകളുടെ വലുപ്പമാണുള്ളത്. കൊറോണ മൂലം ജീവിതം വഴിമുട്ടിയ കുട്ടികൾക്കായി പണം സ്വരൂപിക്കുന്നതിനായാണ് സച്ച ജാഫ്രി ഈ പെയിന്റിംഗ് ഉണ്ടാക്കിയത്. 70 ഫ്രെയിമുകളിലായി വിഭജിച്ചു, ചിത്രം പ്രത്യേകമായി വിൽക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ജാഫ്രി ഉദ്ദേശിച്ചതിലുമധികം പണം നൽകിയാണ് ആൻഡ്രെ അബ്‌ദോൻ പെയിന്റിംഗ് സ്വന്തമാക്കിയത്.
Read Also: ബറോസിന്റെ പൂജാചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ; ആശംസകൾ നേർന്ന് സിനിമാലോകം