ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹത്രസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയപ്പോൾ ഉണ്ടായ അതേ അനുഭവം ആയിരുന്നു ഇന്നലെ ലഖിംപൂർ ഖേരിയിൽ വച്ചും ഉണ്ടായതെന്ന് പ്രിയങ്ക പ്രതികരിച്ചു.
ഞായറാഴ്‌ച രാത്രി വൈകി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്കയുടെ അറസ്‌റ്റ് ഉണ്ടായത്. ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുന്നത്. ഇപ്പോഴും താൻ പോലീസ് കസ്‌റ്റഡിയിൽ തന്നെ ആണെന്ന് പ്രിയങ്ക വ്യക്‌തമാക്കി.
“കർഷകർക്കോ പാവപ്പെട്ടവർക്കോ സ്‌ത്രീകൾക്കോ അനുകൂലമായി ശബ്‌ദമുയർത്തുന്ന ആരോടും ഉത്തർപ്രദേശ് സർക്കാർ ചെയ്യുന്നത് ഇതാണ്. ഹത്രസിലേക്ക് പോകാൻ ശ്രമിച്ചപ്പോഴും ഇപ്പോഴും തനിക്ക് ഉണ്ടായത് സമാന അനുഭവമാണ്,”- പ്രിയങ്ക പറഞ്ഞു. ഏത് വകുപ്പ് പ്രകാരമാണ് തന്നെ കസ്‌റ്റഡിയിൽ എടുത്തത് എന്ന് പോലും വ്യക്‌തമാക്കിയിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
“അക്രമം അക്രമം തന്നെയാണ്, എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് അക്രമങ്ങൾ കണ്ടിട്ടുണ്ട്. കർഷകർക്ക് എതിരെ ആയാലും മറ്റ് ആർക്ക് എതിരെ ആയാലും അത് തെറ്റ് തന്നെയാണ്. അവർ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു, ഈ മന്ത്രിയുടെ മകൻ വന്നു അവരെ തകർത്തു. കർഷകരോട് കാണിച്ച ഈ ക്രൂരതയിൽ എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യാത്തത്?”- പ്രിയങ്ക ഗാന്ധി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രിയങ്ക വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രി യുഎസിലേക്ക് പോയി. എന്നാൽ ഡെൽഹിയിലെ അതിർത്തികളിൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന നൂറുകണക്കിന് കർഷകരെ സന്ദർശിക്കാൻ അദ്ദേഹത്തിന് സമയം കിട്ടിയില്ല,”- പ്രിയങ്ക കുറ്റപ്പെടുത്തി.
Most Read: ലഹരിവിരുന്ന്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി; കസ്‌റ്റഡിയില്‍ തുടരും