കണ്ണൂർ: അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാണിച്ച് നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നൽകിയ പരാതിയിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ തെളിവെടുത്തു. സ്‌കൂളിലെ 100 വിദ്യാർഥികളാണ് പരാതി നൽകിയത്. സംസ്‌ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാറാണ് തെളിവെടുപ്പിനായി സ്‌കൂൾ സന്ദർശിച്ചത്.
സ്‌കൂളിൽ കളിസ്‌ഥലമില്ല, ആവശ്യമായ പഠനോപകരണങ്ങളില്ല, കിണർ കമ്പിവല വിരിച്ച് സുരക്ഷിതമാക്കിയിട്ടില്ല, ചുറ്റുമതിൽ അപകടാവസ്‌ഥയിലാണ്; തുടങ്ങിയ കാര്യങ്ങളാണ് വിദ്യാർഥികളുടെ പരാതിയിൽ പറയുന്നത്.
വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പിടിഎ ഭാരവാഹികളിൽ നിന്നും കമ്മീഷൻ മൊഴിയെടുത്തു. കുട്ടികളുടെ പരാതിയിൽ കഴമ്പുണ്ടെന്നു കമ്മീഷൻ പറഞ്ഞു. പ്രാഥമികമായി പരിഹരിക്കാവുന്ന കാര്യങ്ങൾ മേയ് മാസത്തോടെ പൂർത്തിയാക്കണമെന്ന് നഗരസഭാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ വ്യക്‌തമാക്കി.
ശ്രീകണ്‌ഠപുരം നഗരസഭാ സെക്രട്ടറി കെപി ഹസീന, എൻജിനീയർ കെവി ഷീമ, പ്രഥമാധ്യാപിക എകെ നിർമല, പ്രിൻസിപ്പൽ ഇ കുഞ്ഞികൃഷ്‌ണൻ, സൂപ്രണ്ട് യു അനീഷ് കുമാർ, പിടിഎ പ്രസിഡണ്ട് ടികെ പ്രഭാകരൻ, കെ ജയപ്രകാശ്, കണ്ണൂർ ഡിഡിഇ അക്കൗണ്ട്സ് ഓഫീസർ പികെ മനോജ് തുടങ്ങിയവർ സ്‌കൂളിൽ എത്തിയിരുന്നു.
Also Read: ജയിച്ചാല്‍ പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കും; പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍