ന്യൂഡെൽഹി: ടി-20 ലോകകപ്പിന് വേദിയാകാനുള്ള ഇന്ത്യൻ മോഹങ്ങള്‍ക്ക് തിരിച്ചടി. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് വ്യാപനം ലോകകപ്പ് ഇന്ത്യക്ക് നഷ്‌ടപ്പെടുത്തിയേക്കും എന്നാണ് സൂചനകൾ. യുഎഇയിലും ഒമാനിലുമായി ലോകകപ്പ് നടത്തുന്നതിന് ബിസിസിഐ ഐസിസിയോട് തങ്ങളുടെ സമ്മതം അറിയിച്ചതായാണ് സൂചനകള്‍. ഒക്‌ടോബറിലും നവംബറിലുമായാണ് ലോകകപ്പ് നടക്കുക.
നേരത്തെ ടി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി ഐസിസി ബിസിസിഐക്ക് ജൂണ്‍ 28 വരെ സമയം നീട്ടി നല്‍കിയിരുന്നു. എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂർണമെന്റ് നടത്താന്‍ ഐസിസിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് വേദി മാറ്റം സംബന്ധിച്ച് ബിസിസിഐ നിലപാട് മാറ്റാന്‍ നിർബന്ധിതരായത് എന്നാണ് സൂചനകൾ.
ഐപിഎല്ലിൽ അവശേഷിക്കുന്ന മൽസരങ്ങൾ യുഎഇയിൽ വച്ച് നടത്താൻ ധാരണയായിരുന്നു. ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് കൂടി നടക്കുന്നതിനാല്‍, യുഎഇയിലെ വേദികള്‍ ലോകകപ്പിന് സജ്‌ജമാക്കുന്നതിന് സമയം ലഭിക്കാൻ ഗള്‍ഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐസിസിയുടെ പരിഗണനയിലാണ്.
ഒമാനിലെ മസ്‌കറ്റാണ് ഇതിനായി ഐസിസി പരിഗണിക്കുന്നത്. ആദ്യഘട്ട മൽസരങ്ങള്‍ ഒമാനില്‍ നടക്കും. തുടര്‍ന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാകും ബാക്കി മൽസരങ്ങൾ നടക്കുക.
Read Also: തരംഗമായി ‘മിഷന്‍ സി’ ട്രെയിലര്‍; കൈലാഷിന്റെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയം