ന്യൂഡെൽഹി: രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷൻ കുത്തിവെപ്പ് തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് ധാരണയായി. 250 രൂപയാണ് ഒരു ഡോസ് വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തും. വാക്‌സിൻ നിർമാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.
വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ 250 രൂപയാണ് ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. രാജ്യത്ത് എല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക. 60 വയസ് കഴിഞ്ഞവർക്കും പ്രമേഹം, രക്‌തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്‌സിൻ നൽകുക.
സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യ നിരക്കിലാണ് രാജ്യത്തുടനീളം ലഭ്യമാക്കുക. കേരളത്തിൽ വാക്‌സിൻ പൂർണമായും സൗജന്യമായിരിക്കും എന്ന് നേരത്തെ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ വാകിസിനേഷൻ പണം നൽകണമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.
അറുപത് വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ ലഭിക്കും. 60 വയസ് കഴിഞ്ഞവരുടെ എണ്ണം 10 കോടിയിലധികം വരുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. 45 വയസുള്ളവർ രോഗം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അതേസമയം വാക്‌സിനേഷനിൽ സഹകരിക്കാൻ സ്വകാര്യ ആശുപത്രികൾ സന്നദ്ധത അറിയിച്ചതായി സംസ്‌ഥാന സർക്കാർ അറിയിച്ചു. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങൾ അനുസരിച്ച് വാക്‌സിനേഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: വ്യാജ പ്രചരണം വേണ്ട; സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്; ആരോഗ്യ വകുപ്പ്