കാസർഗോഡ്: ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പ്രവർത്തകർ തന്നെ പൊളിച്ചുനീക്കി. ഇന്നലെ അർധരാത്രി പ്രവർത്തകർ എത്തിയാണ് ഷെഡ് പൊളിച്ചുമാറ്റിയത്. കെഎസ്‌ടിപി റോഡിൽ ഡിവൈഎഫ്ഐ ഇരുപത് വർഷം മുൻപ് നിർമിച്ച ബസ് വെയിറ്റിങ് ഷെഡ് കഴിഞ്ഞ വർഷം പൊളിച്ചു നീക്കിയിരുന്നു. ഇതിന് സമീപത്ത് അന്ന് തന്നെ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊളിച്ചു നീക്കിയത്. ഷെഡ് റോഡ് ഗതാഗതത്തിന് തടസമാണെന്ന പരാതിയെ തുടർന്ന് ഇന്നലെ ഷെഡ് പൊളിച്ചുമാറ്റാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
റോഡ് ഗതാഗതത്തിന് തടസമാണെന്ന പരാതിയെ തുടർന്നാണ് ഡിവൈഎഫ്‌ഐയുടെ വെയിറ്റിങ് ഷെഡ് പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവിട്ടത്. കളക്‌ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷം നവംബർ 18ന് പുലർച്ചെ ഉദ്യോഗസ്‌ഥ സംഘം ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചു മാറ്റുകയായിരുന്നു. എന്നാൽ, പൊളിച്ചുമാറ്റിയ കേന്ദ്രത്തിന് സമീപം അന്നുതന്നെ പ്രവർത്തകർ മറ്റൊരു ഷെഡ് നിർമിച്ചിരുന്നു. ഇതിനെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിച്ചു.
ഇതോടെയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചുമാറ്റാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. അതേസമയം, ഉത്തരവിന് സ്‌റ്റേ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോടതിയിൽ നൽകിയ ഹരജി തള്ളിയതോടെയാണ് അർധരാത്രി തന്നെ പ്രവർത്തകർ എത്തി ഷെഡ് പൊളിച്ചത്. ജില്ലാ കളക്‌ടറുടെ നിർദ്ദേശ പ്രകാരം തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഉദ്യോഗസ്‌ഥർ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഷെഡ് പൊളിക്കുന്നതിന് ഡിവൈഎഫ്ഐക്ക് സമയം അനുവദിച്ചിരുന്നു.
Most Read: സംസ്‌ഥാനത്ത് 21 മുതല്‍ അനിശ്‌ചിതകാല ബസ് സമരം