ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. മാലൂർ തൊലമ്പ്രയിലെ ഹരികൃഷ്‌ണനെ (26)യാണ് ഇരിട്ടി സിഐ എംടി രാജേഷിന്റെ നേതൃത്വത്തിൽ കണ്ണൂർ സ്വകാര്യ ലോഡ്‌ജിൽ വെച്ച് അറസ്‌റ്റ് ചെയ്‌തത്. നഗരത്തിലെ പ്രൈം ഗോൾഡിലാണ് കവർച്ച നടന്നത്.
സ്വർണം, വെള്ളി ആഭരണം വിൽക്കുന്ന കടയിലെ സ്വർണാഭരണം പോരെന്ന് പറഞ്ഞപ്പോൾ ഇടപാടുകാരനാണെന്ന് കരുതി, പ്രതിയെ കടയിൽ ഇരുത്തി മറ്റൊരു ജ്വല്ലറിയിൽ നിന്ന് സ്വർണം എടുത്ത് കൊണ്ടുവന്നപ്പോഴേക്കും പ്രതി കടയിൽ നിന്നും 10 പവൻ സ്വർണവുമായി മുങ്ങുകയായിരുന്നു.
കവർന്ന സ്വർണം കൂത്തുപറമ്പിലെ മൂന്ന് ജ്വല്ലറികളിലായി വിൽപന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി വരികയാണ്. രണ്ട് ദിവസമായി കടയിൽ വന്ന് സ്വർണം വാങ്ങാനാണെന്ന പോലെ ഇടപെടലുകൾ നടത്തിയതിനാലാണ് ഇയാളെ കടയിൽ ഇരുത്തി മറ്റൊരു കടയിൽ സ്വർണം എടുക്കാൻ പോയതെന്ന് ജ്വല്ലറി ഉടമ പ്രമോദ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കണ്ണൂരിലെ പ്രമുഖ ജ്വല്ലറികളിൽ നിന്നും സമാനമായ രീതിയിൽ സ്വർണം കവർന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. സിഐക്ക് പുറമെ എസ്‌ഐ അബ്ബാസ് അലി, പോലീസ് ഉദ്യോഗസ്‌ഥരായ റോബിൻസ്, ഷൗക്കത്തലി, രഞ്‌ജിത്ത്, നവാസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Read also: കണ്ണൂരിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു