ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി എൻസിപി അധ്യക്ഷൻ ശരദ് പവാർ വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തൃണമൂല്‍ നേതാവും മുന്‍ ബിജെപി മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. പ്രതിപക്ഷ സഖ്യത്തില്‍ ചേരാനുള്ള പക്വത കോണ്‍ഗ്രസ് കാണിക്കണമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസില്ലാത്തത് സഖ്യത്തെ ബാധിക്കില്ലേയെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു യശ്വന്ത് സിന്‍ഹ. “അതേക്കുറിച്ച് ഞങ്ങള്‍ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്. കോണ്‍ഗ്രസ് പക്വത കാണിക്കണമെന്നും പ്രതിപക്ഷ മുന്നണിയുടെ ഭാഗമാകണമെന്നുമാണ് എനിക്ക് പറയാനുള്ളത്,”- യശ്വന്ത് സിന്‍ഹ പറഞ്ഞു.
ദേശീയ തലത്തില്‍ വ്യക്‌തമായ പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസില്‍ പക്വതയുള്ള നിരവധി നേതാക്കളുണ്ടെന്നും അവര്‍ ഇക്കാര്യത്തെ കുറിച്ചു ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും യശ്വന്ത് സിൻഹ കൂട്ടിച്ചേര്‍ത്തു.
ശരദ് പവാറിന്റെ നേതൃത്വത്തിൽ ഇന്ന് ഡെൽഹിയിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് യശ്വന്ത് സിന്‍ഹയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിന് മുന്നോടിയായി ശരദ് പവാർ ഇന്നലെ പ്രമുഖ രാഷ്‌ട്രീയ തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ മാസം ഇവർ തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്‌ചയാണ് പവാറിന്റെ വസതിയിൽ നടന്നത്. രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ മൂന്നാം മുന്നണി ഉടൻ രൂപീകരിക്കപ്പെടും എന്ന തരത്തിലുള്ള വാർത്തകൾക്ക് ഇടയിലാണ് ശരദ് പവാർ യോഗം വിളിച്ചു ചേർക്കുന്നത്.
എൻസിപി വക്‌താവ് നവാബ് മാലിക് ഇന്നത്തെ യോഗത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പവാറിന്റെ വസതിയിൽ വെച്ച് നടക്കുന്ന യോഗത്തിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു മുൻ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്‌ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹ, ആംആദ്‌മി പാർട്ടിയുടെ സഞ്‌ജയ് സിംഗ്, മുതിർന്ന സിപിഐ നേതാവ് ഡി രാജ എന്നിവർ പങ്കെടുക്കുമെന്നാണ് നവാബ് മാലിക് വ്യക്‌തമാക്കിയത്.
Most Read: പുതിയ വാക്‌സിൻ നയം; ആദ്യദിനം 86.16 ലക്ഷം ഡോസുകൾ നൽകി റെക്കോർഡിട്ട് ഇന്ത്യ