ന്യൂഡെൽഹി: രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്‌റ്റിസ് വേണമെന്ന് ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ. കൂടുതൽ സ്‍ത്രീകളെ ജുഡീഷ്യറിയിൽ ഉൾപ്പെടുത്തണമെന്ന് വനിതാ അഭിഭാഷകരുടെ അസോസിയേഷൻ പ്രതിനിധികൾ ആവശ്യം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്‍റ്റിസ് ഇത്തരമൊരു പരാമർശം നടത്തിയത്.
’11 ശതമാനം സ്‍ത്രീകൾ മാത്രമേ ജുഡീഷറിയിൽ ഉള്ളൂ. കൂടുതൽ സ്‍ത്രീ പ്രാതിനിധ്യം വേണമെന്ന താൽപര്യം ഞങ്ങളുടെ മനസിലുണ്ട്. ഞങ്ങൾ അത് നല്ല രീതിയിൽ നടപ്പാക്കുന്നുമുണ്ട്. ഞങ്ങളുടെ മനോഭാവത്തിൽ ഒരു മാറ്റവുമില്ല. യോഗ്യതയുള്ള ഒരാളെ ലഭിക്കണമെന്ന് മാത്രമേയുളളൂ,’ ചീഫ് ജസ്‍റ്റിസ് പറഞ്ഞു.
ഹൈക്കോടതികളിൽ ജഡ്ജി ആകുന്നതിനായി നിരവധി സ്‍ത്രീകളെ ക്ഷണിച്ചിരുന്നു എന്നും ഗാർഹിക ഉത്തരവാദിത്തങ്ങൾ മുൻനിർത്തി സ്‍ത്രീകൾ ക്ഷണം നിരസിക്കുകയാണ് ചെയ്‌തെന്ന് വിവിധ ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാർ തന്നെ അറിയിച്ചതായും ബോബ്‌ഡെ കൂട്ടിച്ചേർത്തു.
രാജ്യത്തെ 25 ഹൈക്കോടതികളിൽ തെലങ്കാനയിലെ ഹിമ കോഹ്‌ലി മാത്രമാണ് വനിതാ ചീഫ് ജസ്‌റ്റിസ്. മണിപ്പൂർ, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒരു വനിതാ ജഡ്ജി പോലുമില്ല.
Read also: വേനലിൽ പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കി സൗഹൃദ ബറോട്ടി ക്ളബ്ബ്