മുംബൈ: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. മഹാരാഷ്‌ട്രയെ നിർമ്മല സീതാരാമൻ മറന്നുകളഞ്ഞെന്നും ഡിജിറ്റൽ കുതിരയെ ഓടിക്കുന്ന സ്വപ്‌ന സഞ്ചാരമാണ് ബജറ്റെന്നും ശിവസേന കുറ്റപ്പെടുത്തി.
വരുന്ന മാസങ്ങളിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന അസം, കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാൾ എന്നീ സംസ്‌ഥാനങ്ങളെ ബജറ്റിൽ കേന്ദ്രം പരിഗണിച്ചു. തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് സാമ്‌ന എഡിറ്റോറിയലിൽ പറയുന്നു.
‘തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്‌ഥാനങ്ങൾക്ക് നിരവധി പ്രൊജക്‌ടുകളാണ് കേന്ദ്രം നൽകിയത്. രാജ്യത്തിനായി ഏറ്റവുമധികം പണം നൽകുന്ന മഹാരാഷ്‌ട്രയെ മറന്നു.
മഹാരാഷ്‌ട്രയോട് പ്രതികാരം വീട്ടുന്നതു പോലുള്ള ബജറ്റാണ് ഇത്. നിർമ്മല സീതാരാമൻ രാജ്യത്തിന്റെ ധനമന്ത്രിയാണ്, ചില സംസ്‌ഥാനങ്ങളുടേത് മാത്രമല്ല. നാഗ്പൂർ, നാഷിക് മെട്രോ പ്രൊജക്‌ടുകൾ അല്ലാതെ മുംബൈക്കും മഹാരാഷ്‌ട്രക്കും ഒന്നും കിട്ടിയില്ല’; എഡിറ്റോറിയലിൽ പറയുന്നു.
കോവിഡ് മൂലം സാധാരണക്കാരായ ഒട്ടേറെ പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടു, ജീവൻ നഷ്‌ടപ്പെട്ടു, നിരവധി മേഖലകൾക്ക് തകർച്ച നേരിട്ടു. ഇത്തരം നഷ്‌ടങ്ങൾ നികത്താൻ ബജറ്റിൽ ഒന്നും തന്നെ വകയിരുത്തിയിട്ടില്ല എന്നും ശിവസേന മുഖപത്രം പറയുന്നു.
Read also: ഹൈന്ദവ സമൂഹത്തെ അപമാനിച്ചു; വിദ്യാർഥി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ബിജെപി