തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചാൽ ഇന്ന് മുതൽ പണി വീട്ടിലെത്തി തുടങ്ങും. ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് സ്‌ഥാപിച്ചിരിക്കുന്ന 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ‘സേഫ് കേരള’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം ഇന്ന് മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും.
സംസ്‌ഥാനത്ത് ആദ്യമായാണ് നിർമിത ബുദ്ധി ക്യാമറകൾ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. ദേശീയ-സംസ്‌ഥാന-ഗ്രാമീണ പാതകളിൽ ഉൾപ്പടെ 726 എഐ ക്യാമറകളാണ് സ്‌ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് കൺട്രോൾ റൂം പ്രവർത്തിക്കുക. പ്രധാനമായും ആറ് നിയമലംഘനങ്ങളാണ് എഐ ക്യാമറകൾ വഴി പിടികൂടുക. നിയമലംഘനങ്ങൾക്ക് കനത്ത പിഴയും ഈടാക്കും.
നോ പാർക്കിങ്- 250, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500, മൊബൈൽ ഉപയോഗിച്ചാൽ- 2000, അമിതവേഗം- 1500, റെഡ് ലൈറ്റും എന്നിങ്ങനെയാണ് പിഴ ഈടാക്കുക. അതേസമയം, റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതി തീരുമാനിക്കും. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയീടാക്കാനുള്ള സന്ദേശമെത്തും.
ഒരാഴ്‌ചക്കുള്ളിൽ പോസ്‌റ്റൽ വഴി ഇ-ചെല്ലാനുമെത്തും. 30 ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചു തുടർനടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്‌താലും പിഴ വീഴും. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്ക് മാത്രമാണ് ഇളവ് ഉള്ളത്.
Most Read: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; അപ്പീലിൽ വിധി ഇന്ന്