കൽപറ്റ: സംസ്‌ഥാനത്തെ മരംകൊള്ള അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്ന് വയനാട്ടിൽ എത്തുക. സംസ്‌ഥാനത്ത് ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ ഇടങ്ങളിൽ സംഘം സന്ദർശനം നടത്തും.
പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിമരങ്ങൾ മുറിച്ചുമാറ്റിയ സ്‌ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥർ സന്ദർശിക്കും. ഭൂവുടമകളായ കർഷകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. മരം മോഷണം പോയെന്ന പരാതിയിൽ ഇതിനോടകം വയനാട്ടിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഇവരുമായും ക്രൈം ബ്രാഞ്ച് സംഘം ചർച്ച നടത്തും.
അതേസമയം, സർക്കാർ ഉത്തരവിന്റെ മറവിൽ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്‌ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് ആരോപിച്ചാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
സർക്കാർ ഉത്തരവിന്റെ മറവിൽ സംസ്‌ഥാന വ്യാപകമായി കോടികളുടെ വനംകൊള്ളയാണ് നടന്നിരിക്കുന്നതെന്നും മുറിച്ച തടികൾ ഇതര സംസ്‌ഥാനങ്ങളിലേക്ക് കടത്താൻ സാധ്യതയുണ്ടെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് വാദം.
Read also: മുണ്ടക്കയം ബെവ്‌കോയിൽ വ്യാപക തിരിമറി; ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം