വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. ട്രംപിന്റെ തോൽവി അംഗീകരിക്കാതെയാണ് ഇവർ തെരുവിൽ ഇറങ്ങിയത്. ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധം ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം കൂടി രംഗത്തെത്തിയതോടെ പ്രതിഷേധം സംഘർഷത്തിന് വഴിമാറി. 20 പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. അതിനുശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
“ട്രംപ് ഫോർ മോർ ഇയേഴ്‌സ്” എന്ന മുദ്രവാക്യം മുഴക്കി പ്രതിഷേധം നടത്തിയ അനുകൂലികളെ ഡൊണാൾഡ് ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് വാഷിങ്ടണിൽ ട്രംപ് അനുകൂലികൾ പ്രതിഷേധം സംഘടിപ്പിച്ചത്. ഇത് പിന്നീട് സംഘർഷത്തിലേക്കും ശേഷം അറസ്‌റ്റിലേക്കും നീങ്ങുകയായിരുന്നു.
ഫ്രീഡം പ്ളാസ, ബ്ളാക്ക് ലൈവ്സ് മാറ്റർ പ്ളാസ തുടങ്ങിയ ഇടങ്ങളെ കേന്ദ്രീകരിച്ചാണ് ട്രംപ് അനുകൂലികൾ പ്രതിഷേധം സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാൻ ട്രംപ് ഇതുവരെ തയാറായിട്ടില്ല. ജോ ബൈഡന്റെ വിജയത്തിനെതിരെ നൽകിയ ഹരജികൾ വിവിധ കോടതികൾ തള്ളിയിട്ടും താനാണ് ജയിച്ചതെന്ന നിലപാടിലാണ് ട്രംപ്. റിപ്പബ്ളിക്കൻ പാർട്ടിയുടെ വോട്ടുകൾ മറിച്ചെന്നും തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമകേട് നടന്നുവെന്നുമാണ് ട്രംപ് ആരോപിക്കുന്നത്.
Read also: പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനമേർപ്പെടുത്താൻ ബ്രിട്ടൺ; പ്രഖ്യാപനം ഉടൻ