ലണ്ടൻ: 2030 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പനക്ക് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി ബ്രിട്ടൺ. ഇത് സംബന്ധിച്ച പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ മലിനീകരണതോത് കുറക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ 2040ഓടെ നിരോധിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഈ തീരുമാനം കുറച്ചുകൂടി നേരത്തെയാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ.
2035 മുതൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. എന്നാൽ ഫിനാൻഷ്യൽ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 2030 മുതൽ തന്നെ നിരോധനം ഏർപ്പെടുത്തുമെന്നാണ് സൂചനകൾ.
അടുത്തയാഴ്‌ച നടക്കാനിരിക്കുന്ന ബ്രിട്ടണിന്റെ പാരിസ്‌ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബ്രിട്ടണിന്റെ സമാനമായ പദ്ധതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ബിബിസിയും റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ നിരോധനം സംബന്ധിച്ച ഔദ്യോഗിക സ്‌ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഇന്ധനത്തിനൊപ്പം ഇലക്‌ട്രിസിറ്റിയും ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകൾക്ക് നിരോധനം ബാധകമാവില്ലെന്നാണ് വിവരം. ഇത്തരം വാഹനങ്ങൾ 2035 വരെ വിൽക്കാൻ അനുവദിക്കും. പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുന്നത് രാജ്യത്തിൻറെ വാഹനവിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ വിറ്റഴിച്ച വാഹനങ്ങളിൽ 73.6 ശതമാനം വാഹനങ്ങളും പെട്രോൾ, ഡീസൽ മുതലായ പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്നവയാണ്. അതേസമയം 5.5 ശതമാനം ഇലക്‌ട്രിക് വാഹനങ്ങൾ മാത്രമാണ് ഈ വർഷം വിറ്റത്. ബാക്കിയുള്ളവ ഹൈബ്രിഡ് വാഹനങ്ങൾ ആണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read also: ബാഴ്‌സ വിടാനുള്ള തീരുമാനത്തിലുറച്ച് മെസി; പകരക്കാരനായി നെയ്‌മർ എത്തിയേക്കും