മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് വാളാംകുളത്ത് കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കരിങ്കല്ലത്താണി കാരാടന്‍ ബഷീര്‍ (33), കടുങ്ങപുരം ചീനിയന്‍ ഷംസുദ്ദീന്‍ (27) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി.
വാഹനപരിശോധന നടത്തുന്നതിനിടെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന ഇവർ കാര്‍ തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
ചെറുകിട വില്‍പനക്കാര്‍ക്ക് കഞ്ചാവ് കൈമാറാന്‍ കൊണ്ടുപോകുന്ന വഴിയാണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവർ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം താഴേക്കോട്, മക്കരപ്പറമ്പ് ഭാഗങ്ങളിലെ കഞ്ചാവിന്റെ ഏജന്റുമാരെകുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചുവരുന്നതായും പോലീസ് വ്യക്‌തമാക്കി.
പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്‌ടർ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ സികെ നൗഷാദ്, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ സിപി മുരളീധരന്‍, എന്‍ടി കൃഷ്‌ണകുമാര്‍, എം മനോജ് കുമാര്‍, എം പ്രശാന്ത്, പ്രബുല്‍, മുഹമ്മദ് കബീര്‍, ഷാലു, സക്കീര്‍ എന്നിവരാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.
Malabar News: കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന