ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ഫ്രാന്‍സ്. യുവേഫ നേഷന്‍സ് ലീഗിലെ നിര്‍ണായക മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പറങ്കിപ്പടയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് സെമിഫൈനലില്‍ ഇടം പിടിച്ചത്.
എന്‍ഗോളോ കാന്റെയാണ് 53 ആം മിനിറ്റില്‍ ഫ്രാന്‍സിനായി വിജയഗോള്‍ അടിച്ചെടുത്തത്. ഗ്രൂപ്പ് 3ല്‍ അഞ്ച് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സിന് 13ഉം പോര്‍ച്ചുഗലിന് 10ഉം പോയന്റാണുള്ളത്. അവസാന മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചാലും പരസ്‌പരം ഏറ്റുമുട്ടിയതിന്റെ കണക്കില്‍ ഫ്രാന്‍സിന് സെമിയില്‍ കടക്കാന്‍ കഴിയും.
അതേസമയം മറ്റൊരു മല്‍സരത്തില്‍ സ്‌പെയിനിനെ സ്വിറ്റ്‌സര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. സ്‌പെയിനിനായി മൊറീനോയും സ്വിറ്റ്‌സര്‍ലന്‍ഡിനായി ഫ്രിയുലറും ഗോള്‍ വല കുലുക്കി. നായകന്‍ സെര്‍ജിയോ റാമോസ് രണ്ട് പെനാല്‍റ്റി പാഴാക്കിയതാണ് സ്‌പെയിനിന് തിരിച്ചടിയായത്. എന്നാല്‍ 177ആം മല്‍സരത്തിനിറങ്ങിയ റാമോസ് ഏറ്റവും കൂടുതല്‍ മല്‍സരം കളിക്കുന്ന പുരുഷ യൂറോപ്യന്‍ താരമായി മാറി.
കൂടാതെ സ്വീഡന്‍ ക്രൊയേഷ്യക്കെതിരെയും ജര്‍മ്മനി ഉക്രൈനെതിരെയും മറ്റൊരു മല്‍സരത്തില്‍ വിജയം നേടി.
Also Read: സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; രാഷ്‌ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം
ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്വീഡന്‍ ക്രൊയേഷ്യയ തോല്‍പ്പിച്ചത്. കുലുസേവ്‌സ്‌കി, ഡാനിയേല്‍സണ്‍ എന്നിവര്‍ സ്വീഡനായി ഗോള്‍ നേടി. അതേസമയം ഡാനിയേല്‍സണ്‍ സ്വന്തം വലയിലേക്കും ഗോളടിച്ചുകയറ്റി. മല്‍സരത്തിന്റെ 81 ആം മിനിറ്റിലായിരുന്നു ഡാനിയേല്‍സന്റെ സെല്‍ഫ് ഗോള്‍.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മ്മനി ഉക്രൈനെ തകര്‍ത്തത്. വെര്‍ണറുടെ ഇരട്ട ഗോളിന്റെ മികവിലാണ് ജര്‍മ്മനി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. ലിറോയ് സാനെയും ജര്‍മ്മനിക്കായി ലക്ഷ്യം കണ്ടു.