കാസർഗോഡ്: മൊഗ്രാലിലെ യുനാനി ആശുപത്രിയിൽ കിടത്തി ചികിൽസക്കുള്ള സൗകര്യങ്ങളൊരുങ്ങുന്നു. ഇതിനായുള്ള കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. കാസർഗോഡ് വികസന പാക്കേജിലുൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്.
യുനാനി ചികിൽസയ്‌ക്കായി മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുപോലും രോഗികൾ ഇവിടെ എത്തുന്നുണ്ട്. ദിവസേന നൂറോളം രോഗികളാണ് ഇവിടെ എത്തുന്നത്. കിടത്തി ചികിൽസക്കുള്ള കെട്ടിടത്തിന്റെ ഉൽഘാടനം വേഗത്തിലാക്കാൻ എകെഎം അഷ്റഫ് എംഎൽഎ ശ്രമം ആരംഭിച്ചിട്ടുണ്ട്.
1991ലാണ് സംസ്‌ഥാനത്തെ ആദ്യ യുനാനി ആശുപത്രി മൊഗ്രാലിൽ ആരംഭിച്ചത്. ഭാരതീയ ചികിൽസാ വകുപ്പിന് കീഴിലുള്ള ഈ യുനാനി കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല കുമ്പള ഗ്രാമപ്പഞ്ചായത്തിനാണ്.
അതേസമയം സംസ്‌ഥാനത്ത് അംഗീകൃത യുനാനി ഫാർമസികൾ കുറവായതിനാൽ മറ്റു സംസ്‌ഥാനങ്ങളിൽ നിന്നാണ് മരുന്നുകൾ ഇവിടേക്ക് എത്തിക്കുന്നത്. ചികിൽസക്കെത്തുന്ന ആളുകൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാക്കേണ്ടതിനാൽ കുമ്പള ഗ്രാമപ്പഞ്ചായത്ത് വലിയൊരു തുകയാണ് മരുന്നുകൾക്ക് മാത്രമായി വർഷം തോറും നീക്കിവെക്കുന്നത്.
14 ലക്ഷം രൂപയാണ് 2021-22 വാർഷിക പദ്ധതിയിൽ തന്നെ ഇതിനായി അനുവദിച്ചിട്ടുള്ളത്. മറ്റു വിവിധ ഫണ്ടുകളുടെ സഹായത്തോടെ ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്.
Malabar News: ബത്തേരിയിലെ സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റുന്നു; പ്രതിഷേധം ശക്‌തം