ന്യൂഡെൽഹി: യുക്രൈൻ യുദ്ധത്തിനിടയിലും, യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പുവച്ച് ഇന്ത്യൻ എണ്ണക്കമ്പനികൾ. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോർപറേഷനാണ് കരാർ ഒപ്പിട്ടത്. സർക്കാർ തല ഇടപെടലല്ലെന്നും ഇത് കമ്പനികള്‍ തമ്മിലുള്ള കരാറാണെന്നുമാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.
യുക്രൈൻ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്‌തികള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യയ്‌ക്ക് റഷ്യന്‍ കമ്പനികളില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല. നേരത്തെ റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ യുഎസ് അതൃപ്‍തി രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ തീരുമാനം യുഎസ് ഉപരോധങ്ങളുടെ ലംഘനമല്ലെങ്കിലും, ഈ സമയത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമ്പോൾ നിങ്ങളുടെ സ്‌ഥാനം എവിടെയാണെന്ന് ചിന്തിക്കണം എന്നായിരുന്നു യുഎസിന്റെ ഓർമ്മപ്പെടുത്തൽ. അതേസമയം, ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
നേരത്തെ റഷ്യയില്‍നിന്ന് 2 മുതല്‍ 3 ശതമാനം വരെ മാത്രമാണ് ഇറക്കുമതി ഉണ്ടായിരുന്നത്. എന്നാൽ നിലവിലെ സാമ്പത്തിക ഉപരോധത്തിന്റെ പശ്‌ചാത്തലത്തിൽ റഷ്യ കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ തയ്യാറായി. രാജ്യാന്തര ക്രൂഡ് ഓയില്‍ വില കൂടിയ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തോത് വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
Read Also: ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി ജപ്പാൻ