വിജയ് ബാബുവിന് ആണത്ത ഹുങ്ക്, സോഷ്യൽ മീഡിയാ പിന്തുണ ആശങ്കാജനകം; കെകെ രമ

By Desk Reporter, Malabar News
Vijay Babu's social media support worrying; KK Rema
Ajwa Travels

കണ്ണൂർ: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സിനിമാ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമ. വിജയ് ബാബു അതിജീവിതയുടെ പേരും വിശദാംശങ്ങളും നവമാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയത് അങ്ങേയറ്റത്തെ ആണത്ത ഹുങ്കിന്റെ ഭാഗമായാണെന്ന് രമ ഫേസ്ബുക്കിൽ കുറിച്ചു.

ജനാധിപത്യ ബോധമുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ഈ നടപടി അതിനിശിതമായ ധാർമികത, നിയമവിചാരണകൾക്ക് വിധേയമാവേണ്ടതുണ്ടെന്നും രമ പറയുന്നു. സിനിമ രംഗത്തെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്‌റ്റിസ്‌ ഹേമാകമ്മിറ്റി റിപ്പോർട് പല കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടും വെളിച്ചത്തു കൊണ്ടു വരാതിരിക്കുകയും അതിലെ കണ്ടെത്തലുകളിൽ മൗനം പാലിക്കുകയും ചെയ്യുന്ന സർക്കാർ നിലപാടുകളും ഈ ആണധികാര ഹുങ്കിന് പ്രോൽസാഹനം ആവുന്നുണ്ടെന്ന് കെകെ രമ പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം;

ഒരു അഭിനേത്രിയിൽ നിന്നും ലൈംഗികാതിക്രമണ ആരോപണം നേരിട്ട സിനിമാ നിർമാതാവും നടനുമായ വിജയ് ബാബു അതിജീവിതയുടെ പേരും വിശദാംശങ്ങളും നവമാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയത് അങ്ങേയറ്റത്തെ ആണത്ത ഹുങ്കിന്റെ ഭാഗമായാണ്. ജനാധിപത്യ ബോധമുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ഈ നടപടി അതിനിശിതമായ ധാർമിക, നിയമ വിചാരണകൾക്ക് വിധേയമാവേണ്ടതുണ്ട്.

താനാണ് യഥാർഥ ഇരയെന്നും തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും കരിയറിൽ വളരാൻ പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു കൊണ്ടാണ് വിജയ് ബാബു അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. ആരാണ് ഇര എന്നത് നീതിന്യായ വ്യവസ്‌ഥയാണ് തീരുമാനിക്കേണ്ടത്.

നമ്മുടെ സാമൂഹ്യ / സാംസ്‌കാരിക പശ്‌ചാത്തലത്തിൽ റേപ്പ് കേസിലെ അതിജീവിതകളാവുന്ന സ്‌ത്രീകൾക്ക് വ്യക്‌തിപരമായ സ്വകാര്യത മറച്ചുവെച്ച് നീതി നേടാനുള്ള അവകാശം നിയമപരമായി ഉറപ്പിക്കപ്പെട്ടതാണ്. സ്വയം തീരുമാനമെടുക്കുന്നവരെ ആ സ്വകാര്യത സംരക്ഷിക്കപ്പെടുക തന്നെ വേണം.

വിജയ് ബാബുവിന്റെ ഈ സമീപനത്തിന് ലഭിക്കുന്ന വലിയ സോഷ്യൽ മീഡിയാ പിന്തുണയും അതിജീവിതക്കെതിരെ നിൽക്കുന്ന പ്രതികരണങ്ങളും ആശങ്കാജനകമായ സാമൂഹ്യാവസ്‌ഥയുടെ അടയാളമാണ്. വളരെ ഉത്തരവാദപ്പെട്ട സ്‌ഥാനത്തിരിക്കുന്നവർക്ക് പോലും ജൻഡർ സെൻസിറ്റീവ് ആയ ഒരു വീക്ഷണം ഇത്തരം കാര്യങ്ങളിലില്ല എന്നത് നിരാശാജനകമാണ്.

കരിയർ വളർച്ചക്ക് ഒപ്പം നിന്നു എന്നതോ, അടുത്ത സുഹൃത്തായിരുന്നു എന്നതോ, നിർണായക ഘട്ടത്തിൽ വൈകാരിക പിന്തുണ നൽകി എന്നതോ, നേരത്തെ പങ്കാളി ആയിരുന്നു എന്നതോ, ഭാര്യ ഭർത്താക്കൻമാരാണ് എന്നതോ ഒന്നും ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധത്തിന് മുതിരാനുള്ള ന്യായമല്ല. ബലാൽക്കാരമെന്ന അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ ലൈംഗിക ചെയ്‌തിയെ നമ്മുടെ നിയമവ്യവസ്‌ഥ നിർവചിക്കുന്നത് എങ്ങനെയെന്ന് വരും തലമുറയെ വിദ്യാലയങ്ങളിൽ നിന്നേ പഠിപ്പിച്ചു തുടങ്ങേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

സിനിമ അടക്കമുള്ള മേഖലകളിലെ കരിയർ വളർച്ച ആ മേഖലകളിൽ തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ മൗലികാവകാശമാണ്. അത് ഏതെങ്കിലും പുരുഷപ്രമാണിയുടെ ഇഷ്‌ടദാനമാവുന്ന ദുരവസ്‌ഥ മാറേണ്ടതുണ്ട്. അതിന് സഹായകരമാവുന്ന വിധത്തിൽ ഔദ്യോഗിക നിരീക്ഷണ/ നിയമ പരിരക്ഷാ സംവിധാനങ്ങൾ ഉയർന്നു വരണം.

സിനിമാ രംഗത്തെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്‌റ്റിസ്‌ ഹേമാകമ്മിറ്റി റിപ്പോർട് പല കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടും വെളിച്ചത്തു കൊണ്ടുവരാതിരിക്കുകയും അതിലെ കണ്ടെത്തലുകളിൽ മൗനം പാലിക്കുകയും ചെയ്യുന്ന സർക്കാർ നിലപാടുകളും ഈ ആണധികാര ഹുങ്കിന് പ്രോൽസാഹനമാവുന്നുണ്ട്.

വരും തലമുറയിലെ പെൺകുട്ടികൾക്കും ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾക്കും ആത്‌മവിശ്വാസത്തോടെ, പരസഹായമില്ലാതെ തങ്ങളുടെ കരിയറിടങ്ങളിൽ സുരക്ഷിതമായി സന്തോഷത്തോടെ ജീവിക്കാൻ കഴിയണം.

Most Read:  ബാസ്‌കറ്റ്‌ ബോൾ താരം ലിതാരയുടെ ആത്‍മഹത്യ; കോച്ചിനെതിരെ ആരോപണവുമായി ബന്ധുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE