ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്ല്യ 2017 ലെ കോടതിയലക്ഷ്യ കേസിൽ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതി ഉത്തരവ് മറികടന്ന് മല്ല്യ തന്റെ മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യൺ യുഎസ് ഡോളർ കൈമാറിയതാണ് കേസിനു കാരണമായത്. ജസ്റ്റിസുമാരായ യു.യു. ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ നേരത്തെ വാദം പൂർത്തിയായിരുന്നു.
മൂന്നു വർഷമായി പുനഃപരിശോധന ഹർജി കോടതിക്ക് മുൻപിൽ എത്താത്തിനെ തുടർന്ന് കോടതി രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു.
2017 മെയ് 9നാണ് കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി മല്ല്യക്കെതിരെ വിധി പുറപ്പെടുവിച്ചത്. ഇത് പുനഃപരിശോധിക്കാനുള്ള ഹർജിയാണ് കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. 9000കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന മല്ല്യ പിന്നീട് ബ്രിട്ടനിൽ അഭയം തേടിയിരുന്നു.