ഫുജൈറ: യുഎഇയുടെ 51ആം മത് ദേശീയ ദിനാഘോഷങ്ങൾക്കിടെ നിയമലംഘനങ്ങൾ നടത്തിയ വാഹന ഡ്രൈവർമാർക്ക് എതിരെ നടപടി. ഇതിന്റെ ഭാഗമായി നിയലംഘനം നടത്തിയ 43 വാഹനങ്ങളാണ് ഫുജൈറ പോലീസ് പിടിച്ചെടുത്തത്. 1469 ഡ്രൈവർമാർക്ക് പിഴയും ചുമത്തിയിട്ടുണ്ട്.
സ്‌പ്രേയിങ് വസ്‌തുക്കൾ ഉപയോഗിക്കുക, വാഹനത്തിന്റെ നിറത്തിൽ മാറ്റം വരുത്തുക, കാഴ്‌ച്ചയെയും സുരക്ഷയെയും ബാധിക്കുന്ന രീതിയിൽ വാഹനത്തിൽ സ്‌റ്റിക്കർ പതിപ്പിക്കുക, അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനത്തിന്റെ സൺറൂഫിലൂടെ യാത്രക്കാർ പുറത്തേക്ക് നിൽക്കുക എന്നിങ്ങനെ വിവിധ നിയമ ലംഘനങ്ങൾക്കാണ് ഡ്രൈവർമാർക്ക് പിഴ ചുമത്തിയത്.
ലൈൻസൻസിൽ ബ്ളാക്ക് പോയിന്റുകൾ, 2,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ എന്നീ നടപടികളാണ് നിയമ ലംഘകർക്കെതിരെ സ്വീകരിച്ചത്. വാഹനം അലങ്കരിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും ഗതാഗത നിയമങ്ങളും ലംഘിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ബ്രിഗേഡിയൻ ജനറൽ അൽ യമഹി പറഞ്ഞു.
അതേസമയം, യുഎഇയിലെ ദേശീയ ദിനാഘോഷങ്ങൾക്കിടെ നിയമ ലംഘനങ്ങൾ നടത്തിയ 132 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബൈ പോലീസും അറിയിച്ചിരുന്നു. പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കുക, വാഹനങ്ങളുടെ നിറം മാറ്റുക, അനുമതി ഇല്ലാതെ വാഹനങ്ങൾ നിറയെ സ്‌റ്റിക്കറുകൾ പതിപ്പിക്കുക, വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുക, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയ്‌തവർക്ക് ബ്ളാക്ക് പോയിന്റുകളും നൽകിയിട്ടുണ്ട്.
രാജ്യത്ത് ദേശീയ ദിനാഘോഷങ്ങൾ നടന്ന മൂന്ന് ദിവസത്തിനിടെ നിയമലംഘനങ്ങൾ നടത്തിയ ആകെ 4,697 ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി ദുബൈ പൊലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്മെന്റ് ആക്‌ടിങ് ഡയറക്‌ടർ ബ്രിഗേഡിയൻ ജുമ സലീം ബിൻ സുവൈദാൻ പറഞ്ഞു. ബർദുബൈയിൽ 72 വാഹനങ്ങളും ദേറയിൽ 60 വാഹനങ്ങളും ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
Most Read: ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത് അധികാരത്തിലേറും