കോഴിക്കോട്: ജില്ലയിൽ വീടിന്റെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്. അപകടത്തിൽ പെട്ട 3 പേരെ രക്ഷപെടുത്തുകയും ചെയ്‌തു. പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ മതിൽ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്.
ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് 3 പേരെ രക്ഷപെടുത്തിയത്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ സ്‌ഥിതി ഗുരുതരമല്ലെന്നാണ് വ്യക്‌തമാകുന്നത്. മഴയെ തുടർന്ന് സുരക്ഷയ്‌ക്കായി മൂന്ന് വീടുകളോട് ചേർന്നാണ് മതിൽ നിർമാണം നടത്തികൊണ്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് പണി ആരംഭിച്ചത്. മണ്ണിടിച്ചില്‍ ഭയന്ന് അടിഭാഗം കമ്പിയിട്ട് ഉയര്‍ത്തി കെട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈ പണികൾ പുരോഗമിക്കുന്നതിനിടെയാണ് താഴെ നിന്ന് ജോലി ചെയ്‌തവരുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.
മതില്‍ കെട്ടുന്ന സ്‌ഥലത്ത് ഉണ്ടായിരുന്ന പൈപ്പിന്റെ പൊട്ടലിനെ തുടര്‍ന്ന് വെള്ളം ഉള്ളിലേക്ക് ഇറങ്ങി മണ്ണ് കുതിര്‍ന്നതാണ് അപകട കാരണമെന്നാണ് നിഗമനം. കൂടാതെ ഉൾപ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകുകയും ചെയ്‌തു. ഒരു മണിക്കൂറോളം ബൈജു മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്നാണ് ഫയർഫോഴ്‌സ് എത്തിയത്.
Read also: മോദിയെ കാണുമ്പോൾ കർഷക പ്രശ്‌നത്തിന് ഊന്നൽ നൽകണം; ബൈഡനോട് ടിക്കായത്ത്