കൽപ്പറ്റ: മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്‌ഥലം കണ്ടെത്തുന്നതിന് ജില്ലയിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്‌റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ കാപ്പിത്തോട്ടം, മാനന്തവാടി പേര്യ ബോയ്‌സ് ടൗൺ, ചുണ്ടേലിലെ ചേലോട് എസ്‌റ്റേറ്റ് എന്നീ ഭൂമികളിലാണ് പരിശോധന നടത്തിയത്.
എൻഐടി സിവിൽ വിഭാഗം മേധാവി പ്രൊഫ. ചന്ദ്രകരന്റെ നേതൃത്വത്തിൽ കളക്‌ടർ, എഡിഎം ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർ ചേർന്നാണ് പരിശോധന നടത്തിയത്. സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിൽ കളക്‌ടർ നാളെ സർക്കാരിന് റിപ്പോർട്ട് നൽകും.
എഡിഎം കെ അജീഷ്, മണ്ണുസംരക്ഷണ ഓഫീസർ പിയു ദാസ്, ഡിഎംഒ ഡോ. ആർ രേണുക, ജിയോളജിസ്‌റ്റ്, പിഡബ്ള്യുഡി എക്‌സിക്യുട്ടീവ് എൻജിനിയർമാർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തെയാണ് ഭൂമി പരിശോധിക്കാൻ നിയോഗിച്ചത്.
ഇവരോരുത്തരും ഓരോ സ്‌ഥലത്തിന്റെയും പ്രായോഗികതാ റിപ്പോർട്ടുകൾ പ്രത്യേകമായി നൽകും. ഇന്നലെ തന്നെ ഉദ്യോഗസ്‌ഥർ റിപ്പോർട് നൽകിയതായാണ് വിവരം. ഈ റിപ്പോർട്ടുകളെല്ലാം വിലയിരുത്തിയതിന് ശേഷമായിരിക്കും കളക്‌ടർ ഡോ. അദീല അബ്‌ദുള്ള സർക്കാരിന് റിപ്പോർട് നൽകുക.
മെഡിക്കൽ കോളേജ് നിർമാണം വൈകിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ കളക്‌ടറുടെ റിപ്പോർട് തേടിയത്.
Malabar News: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് വീടൊഴിയാന്‍ നോട്ടീസ്; വില്ലേജ് ഓഫീസറെ ഉപരോധിച്ചു