ന്യൂഡെൽഹി: ഡെൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിക്കുക. കേന്ദ്ര സർക്കാരും ഡെൽഹിയിൽ അധികാരത്തിലിരിക്കുന്ന ആംആദ്‌മി പാർട്ടി സർക്കാരും തമ്മിലുള്ള ഭരണ നിർവഹണം സംബന്ധിച്ച തർക്കത്തിലാണ് കോടതി ഇന്ന് വിധി പറയുക.
ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ ഡെൽഹിയിലെ ഉദ്യോഗസ്‌ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ചു ഡെൽഹി സർക്കാർ നൽകിയ ഹരജിയിലാണ് വിധി പ്രസ്‌താവം. ഉദ്യോഗസ്‌ഥരുടെ മേൽ നിയന്ത്രണമില്ലാത്ത സർക്കാർ, രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്നാണ് ആംആദ്‌മി പാർട്ടി സുപ്രീം കോടതിയിൽ വാദിച്ചിരുന്നത്.
എന്നാൽ, ഡെൽഹി രാജ്യതലസ്‌ഥാനം ആയതുകൊണ്ടുതന്നെ ഇവിടുത്തെ ഭരണത്തിൽ തങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാൻ അധികാരം ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം, വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിലും സുപ്രീം കോടതി ഇന്ന് നിലപാട് വ്യക്‌തമാക്കും. ഡെൽഹിയിലെ ലെഫ്. ഗവർണർ, സർക്കാരിന്റെ ഉപദേശങ്ങൾ പാലിക്കാൻ ബാധ്യസ്‌ഥനാണെന്ന് 2018ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.
കേന്ദ്രവും സർക്കാരും സഹകരിച്ചു പ്രവർത്തിക്കണമെന്നും ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് ശേഷവും ഉദ്യോഗസ്‌ഥ നിയമനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഡെൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം തുടർന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട ഹരജികളിൽ 2019 ഫെബ്രുവരി 14ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികൾ എഴുതിയിരുന്നു.
ജസ്‌റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണുമാണ് ഭിന്നവിധികൾ എഴുതിയത്. ഇതേ തുടർന്ന് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്ക് വന്നു. കേന്ദ്ര സർക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് മൂന്നംഗ ബെഞ്ച് ഡെൽഹി സർക്കാരിന്റെ ഹരജി അഞ്ചംഗ ബെഞ്ചിന് വിട്ടത്. എന്നാൽ, അഞ്ചംഗ ബെഞ്ച് വാദം കേൾക്കവേ ഈ വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിൽ സുപ്രീം കോടതി ഇന്ന് നിലപാട് വ്യക്‌തമാക്കും.
Most Read: സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; അഞ്ചുപേർ അറസ്‌റ്റിൽ