ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ഫിറോസ്‌പൂരിലേക്കുള്ള യാത്രക്കിടെയുണ്ടായ സുരക്ഷാവീഴ്‌ച സംബന്ധിച്ച വിവരങ്ങൾ പ്രിയങ്ക ഗാന്ധിയെ ധരിപ്പിച്ചെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിവാദമാക്കി ബിജെപി. കാര്യങ്ങൾ എഐസിസി ജനറൽ സെക്രട്ടറിയോടു വിശദീകരിക്കാൻ അവർ ആരാണെന്നും എന്തു ഭരണഘടനാ പദവിയാണു വഹിക്കുന്നതെന്നും ബിജെപി വക്‌താവ് സംബിത് പത്ര ചോദിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച ചർച്ചയിൽ പ്രിയങ്ക എങ്ങനെയാണ് ഉൾപ്പെടുന്നത്. എന്ത് ജോലിയാണ് പറഞ്ഞേൽപിച്ചത്, അതു ചെയ്‌തുവെന്നാണോ പ്രിയങ്കയോടു പറഞ്ഞതെന്നും ബിജെപി നേതാക്കൾ ചോദിച്ചു. പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാവീഴ്‌ച ഉണ്ടായിട്ടില്ലെന്നു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങൾ പ്രിയങ്കയുമായി ഫോണിൽ സംസാരിച്ചു കാര്യങ്ങൾ വിശദീകരിച്ചെന്നും ഛന്നി പറഞ്ഞിരുന്നു. തുടർന്നാണ് ബിജെപി പ്രസ്‌താവന ഏറ്റെടുത്തത്.
അതേസമയം പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയിലുണ്ടായ സുരക്ഷാവീഴ്‌ച സംബന്ധിച്ച കേസ് ഇന്നു സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ലോയേഴ്സ് വോയ്സ് എന്ന സംഘടനയാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.
Read also: പാകിസ്‌ഥാനിൽ കനത്ത മഞ്ഞുവീഴ്‌ച; മരണം 22 ആയി