ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും, മുഖ്യമന്ത്രി സ്‌ഥാനം ആർക്ക് നൽകണമെന്ന ചർച്ചയിൽ തലപുകയ്‌ക്കുകയാണ് കോൺഗ്രസ്. ഹൈക്കമാൻഡ് നിയോഗിച്ച പ്രത്യേക നിരീക്ഷകർ ഓരോ എംഎൽഎമാരെയും കണ്ടു തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും തീരുമാനം.
എംഎൽഎമാരുമായി ചർച്ച നടത്തിയ ശേഷം പ്രത്യേക നിരീക്ഷകർ എഐസിസി അധ്യക്ഷന് ഇന്ന് റിപ്പോർട് നൽകും. സംസ്‌ഥാനത്തെ സാഹചര്യവും എംഎൽഎമാരുടെ താൽപര്യവും വ്യക്‌തമാക്കുന്ന റിപ്പോർട്ടാണ് സമർപ്പിക്കുക. ഇന്നലെ രാത്രിവരെ സമയമെടുത്ത് എല്ലാ എംഎൽഎമാരെയും നേരിട്ട് കണ്ടാണ് നിരീക്ഷകർ റിപ്പോർട് തയ്യാറാക്കിയത്. ഇത് ലഭിച്ച ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടു ചർച്ച നടത്തും.
തുടർന്നായിരിക്കും പ്രഖ്യാപനം. ഭൂരിപക്ഷം എംഎൽഎമാരും സിദ്ദരാമയ്യക്ക് ഒപ്പമാണെന്നാണ് സൂചന. ഡികെ ശിവകുമാറിനെ ഇക്കാര്യത്തിൽ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സസ്‌പെൻസുകൾക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്നാണ് വിവരം. പിന്നാലെ, കർണാടകയിൽ പുതിയ മന്ത്രിസഭ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരത്തിലേറും.
ബിജെപി വിട്ടു കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സാധ്യത. എംഎൽസി ആയി നാമനിർദ്ദേശം ചെയ്‌ത് മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് നീക്കം. ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നൽകണമെന്ന് ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. മലയാളിയായ എൻ എ ഹാരിസ്, കെജെ ജോർജ് എന്നിവരും മന്ത്രിസഭയിൽ ഇടം നേടിയേക്കും.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുക ആണെങ്കിൽ ഡികെ ശിവകുമാർ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. അവസാന ടേം മുഖ്യമന്ത്രി പദവും ശിവകുമാറിന് ലഭിക്കും. ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി അനുകൂലികൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൽ നേതൃത്വത്തിന് അത്ര എളുപ്പമാകില്ല.
Most Read: കർണാടകയിൽ ട്വിസ്‌റ്റ്; ജയനഗറിൽ റീകൗണ്ടിങ്- ബിജെപി സ്‌ഥാനാർഥിക്ക് ജയം