കണ്ണൂർ: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിലും ഇന്നലെ ആക്രമണം ഉണ്ടായി. കണ്ണൂരിൽ തൃച്‌ഛംബരം പട്ടപാറയിലെ കോൺഗ്രസ് ഓഫിസായ പ്രിയദർശിനി മന്ദിരം ഒരു സംഘം ആളുകൾ അടിച്ചു തകർത്തു.
തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെയും വീണ്ടും കല്ലേറുണ്ടായി. രാജീവ്ജി ക്ളബിന് മുന്നിൽ സ്‌ഥാപിച്ച ഗാന്ധി പ്രതിമയും അടിച്ചു തകർത്ത നിലയിലാണ്. ചിറക്കുനിയിലെ കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയും ആക്രമണം ഉണ്ടായി. ധീരജിന്റെ വിലാപയാത്ര കടന്നുവന്ന തലശ്ശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്‌തൂപങ്ങളും കൊടിമരങ്ങളും തകർന്ന നിലയിലാണ്.
തൊട്ടട എസ്എൻ കോളേജിന് മുന്നിൽ ഷുഹൈബ് സ്‌മാരക ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തിട്ടുണ്ട്. ആക്രമണത്തിന്റെ രംഗം ചിത്രീകരിച്ച ഒരു ഓൺലൈൻ ചാനലിന്റെ മൊബൈൽ ഫോണും മൈക്കും ചിലർ തട്ടിയെടുത്തതായും പരാതിയുണ്ട്. ചിങ്ങപുരത്തും കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിലെ ഫർണിച്ചറുകൾ അടക്കം അടിച്ച് തകർത്തിട്ടുണ്ട്.
കതിരൂർ, എടക്കാട്, ചക്കരക്കല്ല് എന്നിവിടങ്ങളിൽ കോൺഗ്രസ് നിർമിച്ച ബസ് വെയിറ്റിങ് ഷെഡുകളും അടിച്ച് തർത്തിട്ടുണ്ട്. പ്രാദേശിക ക്ളബുകൾക്ക് നേരെയും ആക്രമണം നടന്നു. ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറുണ്ടായി. ചക്കരക്കല്ല് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രമേശിന്റെ വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. വീടിന്റെ വാതിൽ, ജനൽ ചില്ലുകൾ, ഗൃഹോപകരണങ്ങൾ എന്നിവ ബോംബേറിൽ നശിച്ചിട്ടുണ്ട്. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; യഥാർഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി