തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ കൃഷിനാശത്തിന്റെ നഷ്‌ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ കൃഷിമന്ത്രി പി പ്രസാദിന്റെ നിർദ്ദേശം. അടുത്തമാസം പത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കണമെന്ന് മന്ത്രി വിളിച്ച യോഗത്തിൽ നിർദ്ദേശിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ വ്യാപക മഴയിൽ 200 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്.
ഈ വർഷം മാത്രം സംസ്‌ഥാനത്തുണ്ടായ 8,829 കോടി രൂപയുടെ കൃഷി നാശമുണ്ടായെങ്കിലും നഷ്‌ടപരിഹാരമായി സർക്കാർ ഒരു രൂപ പോലും കർഷകർക്ക് വിതരണം ചെയ്‌തില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് കൃഷിമന്ത്രിയുടെ ഇടപെടൽ. മുൻ അപേക്ഷകളിൽ നവംബർ 10നകവും ഈ മാസമുണ്ടായ കൃഷിനാശ അപേക്ഷകളിൽ 30 ദിവസത്തിനകവും നടപടി പൂർത്തിയാക്കണം.
കാർഷിക വിളകൾ ഇൻഷുർ ചെയ്‌തിട്ടുള്ള കർഷകർക്ക് വിള ഇൻഷുറൻസ് പ്രകാരമുള്ള തുകയും ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള സഹായവും ലഭിക്കും. വിളകൾ ഇൻഷുർ ചെയ്യാത്തവർക്ക് സംസ്‌ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് ധനസഹായം. ഇതിനുവേണ്ടിയുള്ള അപേക്ഷകൾ ഉടൻ സമർപ്പിക്കണം. വിളനാശത്തിനുള്ള നഷ്‌ടപരിഹാരത്തിന് പുറമേ കൃഷി പുനഃസ്‌ഥാപിക്കുന്നതിനുള്ള ആനുകൂല്യങ്ങളും സർക്കാരിൽ നിന്ന് ലഭിക്കും.
പാടശേഖരങ്ങളിൽ മടവീഴ്‌ച മൂലം കൃഷിനാശം സംഭവിച്ച മേഖലകളിൽ പുറംബണ്ട് കെട്ടുന്നതിനും ബണ്ടുകളുടെ അറ്റകുറ്റ പണിയ്‌ക്കും ഫണ്ട് അനുവദിക്കും. നഷ്‌ടപരിഹാരത്തിന് AIMS വെബ്‍പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇത് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ കൃഷിഭവൻ മുഖേനെയോ ചെയ്യാവുന്നതാണ്. വിള ഇൻഷുറൻസിന് കൃഷി നാശമുണ്ടായാൽ 15 ദിവസത്തിനകവും ഇൻഷുർ ചെയ്‌തിട്ടില്ലാത്തവർ 10 ദിവസത്തിനകവും അപേക്ഷിക്കണം.
Also Read: മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടു; ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും- മുഖ്യമന്ത്രി