തൃശൂർ: തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വൽസലയുടെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്‌ടപരിഹാരം നൽകും. നഷ്‌ടപരിഹാരത്തിന്റെ ആദ്യ ഗഡുവായിട്ടാണ് ചാലക്കുടി ഡിഎഫ്ഒ വൽസലയുടെ കുടുംബത്തിന് നാളെ അഞ്ചുലക്ഷം കൈമാറുന്നത്. മരണാനന്തര ചടങ്ങിന്റെ ചിലവ് വനസംരക്ഷണ സമിതി വഹിക്കും.
കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്റെ ഭാര്യ വൽസല (64) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.
പോസ്‌റ്റുമോർട്ടം ചാലക്കുടിയിൽ തന്നെ നടത്തണം, മതിയായ നഷ്‌ടപരിഹാരം വേണം, വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ആദിവാസികൾക്ക് ആർആർടി സംരക്ഷണം വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ നാളെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കരിദിനം ആചരിക്കും. കടകൾ അടച്ചിട്ടായിരിക്കും കരിദിനം ആചരിക്കുക.
ഇതിനിടെ, കോഴിക്കോട് കക്കയത്തും കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചിരുന്നു. കക്കയം സ്വദേശിയും കർഷകനുമായ പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തിൽ കൊക്കോ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്.
മരണത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ യുഡിഎഫും എൽഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്‌തു. കക്കയം ഫോറസ്‌റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. അതേസമയം, അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ നിർദ്ദേശം നൽകിയതായി വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
ആശുപത്രിയിൽ ചികിൽസയിൽ ആയതിനാലാണ് സംഭവസ്‌ഥലത്തെത്താൻ സാധിക്കാതിരുന്നത്. വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്‌ഥർ സംഭവ സ്‌ഥലത്തെത്തും. നിരീക്ഷണം ശക്‌തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 48 മണിക്കൂറിനകം ധനസഹായം നൽകാനും മന്ത്രി നിർദ്ദേശം നൽകി.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം