കണ്ണൂർ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവൻ ആയിരുന്നെന്ന ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ആദ്യം അവര്‍ ബ്രിട്ടീഷ് സേവ നടത്തി, പിന്നീടവര്‍ ഗാന്ധിജിയെ കൊന്നു, കയ്യൂരിനെ തള്ളിപ്പറഞ്ഞു, ഇപ്പോഴവര്‍ വാരിയംകുന്നനെ താലിബാനാക്കി. അടുത്തത് എകെജി ആകുമോ?- എംവി ജയരാജൻ ചോദിച്ചു.
1921ലെ മലബാര്‍ കലാപം സ്വാതന്ത്ര്യസമരം അല്ലെങ്കില്‍ 2002ലെ ഗുജറാത്ത് വംശഹത്യയാണോ സ്വാതന്ത്ര്യ സമരമെന്നും എംവി ജയരാജന്‍ പരിഹസിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യത്തെ താലിബാന്റെ തലവനായിരുന്നുവെന്നും ഇദ്ദേഹത്തിന് സ്‌മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്യ സമരമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും ആയിരുന്നു അബ്‌ദുള്ളക്കുട്ടിയുടെ പ്രസ്‌താവന.
വാരിയംകുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. സിപിഎമ്മും സംസ്‌ഥാന സര്‍ക്കാരും വാരിയംകുന്നനെയും അവരെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നു. വാരിയംകുന്നന് സ്‌മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി അത് മനസിലാക്കണമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ പറഞ്ഞിരുന്നു.
Most Read: വാക്‌സിൻ സ്ളോട്ട് വാട്‍സ്ആപ്പിലൂടെ; വിശദാംശങ്ങൾ അറിയാം