മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്‌ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിദഗ്‌ധർ ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പോലീസ് സംശയം. സംഭവത്തിൽ നാലുപേർ അറസ്‌റ്റിലായിട്ടുണ്ട്. വിഷ്‌ണു, രണ്ടു സഹോദരങ്ങൾ, ഒരു സുഹൃത്ത് എന്നിവരാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. വിഷ്‌ണുവിന്റെ വീടിനോട് ചേർന്നുള്ള കുഴിയിലാണ് മൃതദേഹമുള്ളത്. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്‌തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന.
കഴിഞ്ഞ 11 മുതലാണ് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിതയെ(35) കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് തുവ്വൂർ പഞ്ചായത്തിൽ മുൻപ് ജോലി ചെയ്‌തിരുന്ന വിഷ്‌ണുവിലേക്ക് അന്വേഷണം നീണ്ടത്. തുടർന്ന് വിഷ്‌ണുവിനെ കസ്‌റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ട കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. കരുവാരക്കുണ്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Most Read| സാമ്പത്തിക പ്രതിസന്ധി; സർക്കാർ വകുപ്പുകളുടെ പഞ്ചനക്ഷത്ര സൗകര്യങ്ങൾക്ക് വിലക്ക്