ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത മൽസരത്തിൽ കരുത്തരായ അർജന്റീനയ്‌ക്ക് സമനില. ചിലിക്കെതിരായ മൽസരത്തിൽ ലയണൽ മെസിയുടെ ഗോളിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.
അന്തരിച്ച ഇതിഹാസ താരം ഡീഗോ മറഡോണയ്‌ക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് അർജന്റീനിയൻ താരങ്ങൾ കളത്തിലിറങ്ങിയത്. താരങ്ങളുടെ ജേഴ്‌സിയിൽ മറഡോണയുടെ ചിത്രം ആലേഖനം ചെയ്‌തിരുന്നു.
24ആം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് മെസി ഗോൾ നേടിയത്. ചിലിക്ക് വേണ്ടി സ്‌റ്റാർ സ്ട്രൈക്കർ അലക്‌സിസ് സാഞ്ചസ് ഗോൾ നേടി. ഒരു ഘട്ടത്തിൽ പോലും അർജന്റീനയെ മൽസരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കാൻ അനുവദിക്കാതിരുന്ന ചിലി മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായാണ് അർജന്റീനയുടെ സംഘം കളത്തിലിറങ്ങിയത്. മൽസരം സമനിലയിൽ കലാശിച്ചെങ്കിലും അർജന്റീന പോയിന്റ് പട്ടികയിൽ രണ്ടാം സ്‌ഥാനം നിലനിർത്തി. ചിലി ഏഴാമതാണ്. ബ്രസീലാണ് പട്ടികയിൽ ഒന്നാമത്. അടുത്തയാഴ്‌ച കോപ്പ അമേരിക്ക ആരംഭിക്കാനിരിക്കെ അർജന്റീനയ്‌ക്ക് ഇന്നത്തെ സമനില നൽകുന്ന സമ്മർദ്ദം ചെറുതാവില്ല.
Read Also: ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്ത; പുതുതായി മൂന്ന് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‍സ്ആപ്പ്