പൂണെ: ലോകപ്രശസ്‌ത ഭൗതിക ശാസ്‍ത്രജ്‌ഞനും മലയാളിയുമായ പ്രൊഫ. താണു പദ്‌മനാഭൻ അന്തരിച്ചു. 64 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് പൂണെയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സംസ്‌ഥാന സർക്കാരിന്റെ ഉയർന്ന ശാസ്‍ത്ര ബഹുമതിയായ കേരള ശാസ്‍ത്ര പുരസ്‌കാരം ഈ വർഷം നേടിയ പ്രൊഫ. താണു പദ്‌മനാഭന്‍ പൂണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്‌റ്റിങ്‌ഗ്വിഷ്ഡ് പ്രൊഫസറായും സേവനം അനുഷ്‌ഠിച്ചിരുന്നു.
എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്‌ഥാനമാക്കി സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പദ്‌മനാഭന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന.
1957ൽ തിരുവനന്തപുരത്ത് ജനിച്ച ഇദ്ദേഹം കേരള സർവകലാശാല യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎസ്‌സി(1977), എംഎസ്‌സി(1979) ബിരുദങ്ങൾ സ്വർണ മെഡലോടെയാണ് നേടിയത്. ബിഎസ്‌സിക്ക് പഠിക്കുന്നതിനിടെ തന്റെ 20ആം വയസിലാണ് ആദ്യത്തെ ഗവേഷണ പേപ്പർ പ്രസിദ്ധീകരിച്ചത്. സാമാന്യ ആപേക്ഷികതയായിരുന്നു വിഷയം.
1983ൽ മുംബൈയിലെ ടിഐഎഫ്ആറിൽ നിന്ന് പിഎച്ച്ഡി നേടി. 1992 മുതൽ പൂണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലാണ്. കൂടാതെ സ്വിറ്റ്സർലൻഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേൺ, ന്യൂ കാസിൽ സർവകലാശാല, ലണ്ടനിലെ ഇംപീരിയൽ കോളേജ്, കാൾടെക്, പ്രിൻസ്‌റ്റൺ, കേംബ്രിഡ്ജ് സർവകലാശാല തുടങ്ങിയ ഇടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു.
ഡോ. വാസന്തി പദ്‌മനാഭനാണ് ഭാര്യ. മകൾ- ഹംസ പദ്‌മനാഭൻ.
Most Read: കാനം രാജേന്ദ്രനോട് ബഹുമാനം, സിപിഐ റിപ്പോർട്ടിൽ പരാതിയില്ല; ജോസ് കെ മാണി