ലഖ്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി യോഗി ആദിത്യനാഥ് തന്നെ ആയിരിക്കുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
“യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഞങ്ങളുടെ സർക്കാർ 2017 മുതൽ മികച്ച പ്രവർത്തനം നടത്തുന്നു. പ്രതിപക്ഷത്തിന് യാതൊരു പ്രശ്‌നവും ഉന്നയിക്കാനില്ല. ഞങ്ങളുടെ മുഖ്യമന്ത്രിയുടെ നേതൃത്വം മികച്ചതാണ്. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം ഞങ്ങളുടെ നേതാവായി തുടരുമെന്ന് ഞാൻ കരുതുന്നു. ഉത്തർപ്രദേശിലെ ഞങ്ങളുടെ പാർടിയിലെ ഏറ്റവും വലിയ പേരാണ് ആദിത്യനാഥ്. പാർടി അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം ഞങ്ങളുടെ നേതാവായി തുടരുമെന്നും ഞാൻ വിശ്വസിക്കുന്നു,”- കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
മുഖ്യമന്ത്രി പദത്തെ ചൊല്ലി ചില തർക്കങ്ങൾ ബിജെപിക്കകത്ത് ഉടലെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിൽ യാതൊരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “പ്രശ്‌നം പ്രതിപക്ഷ ക്യാംപിലാണ്. അവർ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നു, ഞങ്ങൾ 2014, 2017, 2019 വർഷങ്ങളിൽ വോട്ടെടുപ്പിൽ വിജയിച്ചു, 2022ലും 2024ലും ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിക്കും,”- മൗര്യ അവകാശപ്പെട്ടു.
കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ യുപി സർക്കാർ പരാജയമാണെന്ന വാദത്തെയും മൗര്യ തള്ളിക്കളഞ്ഞു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഉത്തർപ്രദേശ് രാജ്യത്ത് തന്നെ മികച്ച പ്രകടനം കാഴ്‌ചവെച്ചു. ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെയോ കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെയോ കീഴിൽ ഒരു സർക്കാർ ഉണ്ടായിരുന്നെങ്കിൽ അത് ഒരു ദുരന്തം ആയേനെ എന്നും അദ്ദേഹം പറഞ്ഞു.
Most Read: പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; ധനസഹായം വേഗത്തിലാക്കുമെന്ന് മന്ത്രി