ന്യൂഡെൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷയുമായ വൈഎസ് ശർമിള വീണ്ടും കസ്‌റ്റഡിയിൽ. ഇത് മൂന്നാം തവണയാണ് ശർമിളയെ പോലീസ് അറസ്‌റ്റ് ചെയ്യുന്നത്.
പോലീസ് നിർദ്ദേശം ലംഘിച്ച് സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. ടിആർഎസ് ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച പദയാത്രക്ക് പോലീസ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ശർമിള നിരാഹാരം പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭങ്ങളാണ് വൈഎസ്ആർടിപി നടത്തി വരുന്നത്.
സമരങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് ശർമിളയുടെ നേതൃത്വത്തിൽ പദയാത്രയും ആരംഭിച്ചിരുന്നു. പലയിടത്തും വൈഎസ്ആർടിപി പ്രവർത്തകർ ഏറ്റുമുട്ടിയതോടെ ആദ്യ പദയാത്ര അക്രമാസക്‌തമായി. തുടർന്ന് പദയാത്രയുടെ ആദ്യ ദിവസം തന്നെ ശർമിളയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
തുടർന്ന് പിറ്റേ ദിവസം തന്നെ ശർമിള ഹൈദരാബാദ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. അന്ന് ശർമിളയുടെ വാഹനം ഉൾപ്പടെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. സർക്കാരിന് എതിരെ പ്രതിഷേധിക്കാൻ നേരത്തെ തന്നെ പോലീസിനോട് അനുവാദം തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു. എന്നാൽ, ഇത് കാര്യമാക്കാതെ ശർമിള വീണ്ടും പ്രതിഷേധം തുടർന്നു. ഇതാണ് മൂന്നാം തവണയും ശർമിള അറസ്‌റ്റിലാവാൻ കാരണം.
Most Read: മുസ്‌ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടി: എംവി ഗോവിന്ദൻ