ന്യൂഡെൽഹി: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്‌ത ജനിതകമാറ്റം വന്ന കൊറോണ വൈറസ്ബാധ രാജ്യത്ത് 14 പേർക്ക് കൂടി സ്‌ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. കഴിഞ്ഞ ദിവസം 6 പേർക്ക് സ്‌ഥിരീകരിച്ചിരുന്നു.
എൻഡിഡിസി ഡെൽഹിയിൽ നടത്തിയ പരിശോധനയിൽ 8 പേർക്കും ബംഗളൂര് നിംഹാൻസിൽ നടത്തിയ പരിശോധനയിൽ 7 പേർക്കും ഹൈദരാബാദ് സിസിഎംബിയിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർക്കും വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്. എൻഐജിബി കൊൽക്കത്ത, എൻഐവി പൂണെ, ഐജിഐബി ഡെൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഓരോരുത്തർക്ക് വീതവും ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്‌ഥിരീകരിച്ചു.
കോവിഡിന് കാരണമായ സാർസ് കോവ്-2 വൈറസിന്റെ യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദമാണ് ഇവരിൽ കണ്ടെത്തിയത്.
ജനിതകമാറ്റം വന്ന കോവിഡ് സ്‌ഥിരീകരിച്ചവരെ പ്രത്യേകം മുറികളിൽ നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ്. ഇവരെ അതാത് സംസ്‌ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ പ്രത്യേക മുറികളിൽ ഒറ്റക്ക് സമ്പർക്കവിലക്കിൽ ആക്കി. ഇവരുടെ ആരോഗ്യസ്‌ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സാധാരണ വൈറസ് ബാധ സ്‌ഥിരീകരിച്ചവരിൽ ജനിതകഘടനാ പരിശോധനയും നടത്തുന്നുണ്ട്.
Read also: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; ബംഗളൂരിൽ അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു