മലപ്പുറം: ദിവസങ്ങൾക്കു മുൻപ് 25 ലക്ഷം രൂപ മുടക്കി നവീകരണം നടത്തിയ സ്‌കൂൾ ലാബിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം തകർന്നു വീണിരുന്നു. ജില്ലയിലെ നിലമ്പൂർ മാനവേദൻ സർക്കാർ ഹൈസ്‌കൂളിലാണ് സയൻസ് ലാബിന്റെ മേൽക്കൂര തകർന്നു വീണത്.
സംഭവത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നിലമ്പൂർ നഗരസഭയിലേക്ക് മാർച്ച് നടത്തി. ദിവസങ്ങൾക്കു മുൻപ് 25 ലക്ഷം രൂപ മുടക്കി നവീകരണം നടത്തിയ സ്‌കൂളിന്റെ മേൽക്കൂര എങ്ങനെയാണു തകർന്നതെന്ന് സമരക്കാർ ചോദിച്ചു.
സർക്കാർ സ്‌ഥാപനമായ മാനവേദൻ ഹൈസ്‌കൂളിലേക്ക് നവീകരണത്തിനായി നഗരസഭ അനുവദിച്ച 25 ലക്ഷം രൂപയിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അല്ലാതെ പണിപൂർത്തീകരിച്ച മേൽക്കൂര ഇടിഞ്ഞു വീഴില്ലെന്നും സമരക്കാർ പറഞ്ഞു. മഹാഭാഗ്യത്തിനാണ് ആ സമയത്ത് വിദ്യാർഥികൾ ഇല്ലാതിരുന്നതെന്നും ഉണ്ടായിരുന്നെങ്കിൽ കുട്ടികളുടെ ജീവൻ അപകടത്തിൽ പെടുമായിരുന്നെന്നും ഈ അഴിമതിയിൽ അന്വേഷണം വേണമെന്നും ഇവർ പറഞ്ഞു.
നഗരസഭയിൽ കോവിഡ് കാലത്ത് ഓൺലൈൻ മീറ്റിങ്ങിനിടയിൽ ചായ കുടിച്ചതിനെന്നും മറ്റും പറഞ്ഞ് കള്ള ബില്ലുണ്ടാക്കിയതിന്റെ പേരിലടക്കം ഓംബുഡ്‌സ്‌മാനും വിജിലൻസും കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. അടിമുടി അഴിമതിനിറഞ്ഞ ഭരണ സമിതിയാണിതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിഷേധത്തിൽ മൂർഖൻ മാനു അധ്യക്ഷതവഹിച്ചു. റനീസ് കവാട്, എ ഗോപിനാഥ്, അഡ്വ. ഷെറി ജോർജ്, പാലോളി മെഹബൂബ്, സന്തോഷ് കുളക്കണ്ടം, അനീഷ് കുളക്കണ്ടം, സുഗേഷ് അരുവാരക്കാട്, ആഷിഫ് ടിഎംഎസ്, ഷിബു പുത്തൻവീട്ടിൽ, ഷഫീക്ക് മണലോടി, മുഹ്സിൻ ഏനാന്തി, ഷിബിൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു.
Most Read: ഗ്യാസ് പൊട്ടിത്തെറി; സെബിനും മരണത്തിന് കീഴടങ്ങി